സ്റ്റേജിൽ ടെക്നിഷ്യൻ ഷോക്കേറ്റ് മരിച്ചു: വേടന്റെ സംഗീതപരിപാടി റദ്ദാക്കി; ചെളിവാരിയെറിഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: എൽഇഡി വോൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ടെക്നിഷ്യൻ മരിച്ചതോടെ വെള്ളല്ലൂർ ഊന്നൻകല്ലിൽ നടത്താനിരുന്ന റാപ് ഗായകൻ വേടന്റെ (ഹിരൺദാസ് മുരളി) സംഗീത പരിപാടി റദ്ദാക്കി. ഇതോടെ  സ്ത്രീകൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം പ്രതിഷേധിച്ച് സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞത് സംഘർഷത്തിനിടയാക്കി.

ശബ്ദ സംവിധാനങ്ങൾക്കായി എത്തിച്ച ഉപകരണങ്ങൾ പലതും നശിച്ചു. എൽഇഡി വോൾ സ്ഥാപിക്കുന്നതിനിടെയാണ് ടെക്നിഷ്യൻ ആറ്റിങ്ങൽ കോരാണി ഇടയ്ക്കോട് ഇളയന്റെ വിളവീട്ടിൽ ലിജു ഗോപിനാഥ്(42) ഷോക്കേറ്റ് മരിച്ചത്. ഇതേ തുടർന്ന് സംഗീത പരിപാടിക്ക് എത്താൻ കഴിയില്ലെന്ന് വേടൻ അറിയിച്ചതായി സംഘാടകർ പറഞ്ഞു.   

പുല്ലുവിളാകം ശ്രീ ഭദ്ര ദുർഗാ ദേവീ ക്ഷേത്രത്തിലെ അത്തം ഉത്സവത്തോടനുബന്ധിച്ച് ഊന്നൻകല്ല് ബ്രദേഴ്സാണ് ഊന്നൻകല്ലിൽ വ്യാഴാഴ്ചയാണ് സംഗീത പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്.  രാത്രി 8 ന് ആരംഭിക്കും എന്ന് അറിയിച്ചിരുന്ന പരിപാടി രാത്രി 10 കഴിഞ്ഞാണ് റദ്ദാക്കിയ വിവരം കാണികളെ അറിയിച്ചത്. ഒട്ടേറെപ്പേർ പരിപാടി കാണാനെത്തിയിരുന്നു. 

വൈകിട്ട് 4.30 ന് സ്റ്റേജിൽ എത്തി ശബ്ദ സംവിധാനങ്ങളും ലൈറ്റ് സംവിധാനങ്ങളും വേടൻ പരിശോധിച്ചു.  ഈ സമയത്തും കാണികൾ ഉണ്ടായിരുന്നു. തുടർന്ന് കാരേറ്റുള്ള ഹോട്ടലിൽ വിശ്രമിക്കാൻ പോയി.  ഇതിനു ശേഷമാണ് ലിജു ഷോക്കേറ്റ് മരിച്ചത്.  ഇത് അറിഞ്ഞതോടെ വേടന്റെ സംഗീത പരിപാടി അവസാനിപ്പിക്കുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News