ഇൻസ്റ്റാഗ്രാം പ്രണയം, പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ടാറ്റൂ ആർട്ടിസ്റ്റായ കാമുകനും സുഹൃത്തുക്കളും പിടിയിൽ

തിരുവല്ല: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ടാറ്റൂ ആർട്ടിസ്റ്റായ കാമുകനും സുഹൃത്തുക്കളും അടക്കം നാല് പേർ പുളിക്കീഴ് പൊലീസിന്റെ പിടിയിൽ.

എറണാകുളത്തെ ബ്യൂട്ടി പാർലറിൽ ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന കാമുകൻ ചെങ്ങന്നൂർ വനവാതുക്കര സുജാലയത്തിൽ അഭിനവ് (19), പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകുന്നതിന് അടക്കം സഹായം ചെയ്തു നൽകിയ കോട്ടയം മണിമല ചേനപ്പാടി കാരക്കുന്നേൽ വീട്ടിൽ അനന്തു എസ്. നായർ (22), പള്ളിക്കുന്നിൽ വീട്ടിൽ സച്ചിൻ (24), വേലു പറമ്പിൽ വീട്ടിൽ അനീഷ് ടി. ബെന്നി (25) എന്നിവരാണ് പിടിയിലായത്.

ഒരു വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കടപ്ര സ്വദേശിനിയായ പെൺകുട്ടിയെ ഒന്നാം പ്രതിയായ അഭിനവിന്റെ വനവാതുക്കരയിലെ വീട്ടിലും എരുമേലിയിലെ ബന്ധുവീടുകളിലും എത്തിച്ച് പീഡിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ പലപ്പോഴായി പെൺകുട്ടിയിൽ നിന്നും ഇയാൾ 10 പവനോളം സ്വർണവും തട്ടിയെടുത്തിരുന്നു. ബുധനാഴ്ച രാവിലെ മാന്നാറിലേക്ക് പോയ പെൺകുട്ടിയെ അവിടെ നിന്നും പ്രതികൾ ചേർന്ന് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് പോവുകയായിരുന്നു.

രാത്രി ഏറെ വൈകിയും വീട്ടിൽ തിരിച്ച് എത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ പുളിക്കീഴ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വനവാതുക്കരയിലെ വീട്ടിൽ നിന്നും പെൺകുട്ടിയെയും അഭിനവിനെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുഹൃത്തുക്കളായ മറ്റു മൂന്നു പേരും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News