തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി കസ്റ്റഡിയിൽ എടുത്തു

ചെന്നൈ: കള്ളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി  സെന്തിൽ ബാലാജിയെ ഇഡി കസ്റ്റഡിയിൽ എടുത്തു.  ചെന്നൈ പുഴൽ ജയിലിൽ എത്തിയാണ് സെന്തിലിനെ കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച വരെ ഇദ്ദേഹത്തെ ചോദ്യം ചെയ്യും.  നേരത്തെ സെന്തിൽ ബാലാജിയെ കസ്റ്റഡിയിൽ വിട്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

കസ്റ്റഡിയിൽ ചോദ്യം ചെയാൻ ഇഡിക്ക് അധികാരം ഉണ്ടെന്ന  മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ, മന്ത്രിയും ഭാര്യയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടായിരുന്നു  സുപ്രീം കോടതി ഉത്തരവ്. ത്തരവിന് പിന്നാലെ ഇഡി അപേക്ഷ പരിഗണിച്ച ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി , മന്ത്രിയെ ഈ മാസം 12 വരെ ചോദ്യം ചെയ്യാൻ അനുമതി നൽകി. ജൂൺ 14 -നു അറസ്റ്റ് ചെയ്തെങ്കിലും,  ഇതുവരെ ഇഡിക്ക്  മന്ത്രിയെ ചോദ്യം ചെയാൻ കഴിഞ്ഞിരുന്നില്ല.

പടിഞ്ഞാറൻ തമിഴ്നാട്ടിൽ നിന്നുള്ള ശക്തനായ ഡിഎംകെ നേതാവാണ് സെന്തില്‍ ബാലാജി. കൊങ്കു മേഖലയിൽ അണ്ണാ ഡിഎംകെ, ബിജെപി സ്വാധീനത്തിന് വെല്ലുവിളിയായി മാറിയ കരുത്തനാണ് ബാലാജി. 2011ലെ ജയലളിത സര്‍ക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു. ജയലളിതയുടെ മരണശേഷം ടി ടി വി ദിനകരനെ പിന്തുണച്ചു.

പിന്നീട് 2018 ഡിസംബറിൽ എഐഎഡിഎംകെ വിട്ട് ഡിഎംകെയിലെത്തി. 2021ൽ എക്സൈസ്, വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. നിയമസഭയിലേക്ക് മത്സരിച്ച അഞ്ച് തവണയും ജയിച്ച ചരിത്രമാണ് ബാലാജിക്കുള്ളത്. നിലവില്‍ കോയമ്പത്തൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ്. ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുമായി കൊമ്പുകോര്‍ത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ചരിത്രവുമുണ്ട്. 

2011-15ൽ ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു ബാലാജി. ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ ഡ്രൈവർമാരായും കണ്ടക്ടർമാരായും നിയമിക്കുന്നതിനായി വിവിധ വ്യക്തികളിൽ നിന്ന് പണം കൈപ്പറ്റിയതായി ആരോപണം ഉയരുകയായിരുന്നു.

ബാലാജിക്കെതിരെ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും പിന്നീട് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ബാലാജിക്കും മറ്റുള്ളവർക്കുമെതിരെ 2021 ജൂലൈയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഇഡി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News