വിജയ് ഓഫീസിലെത്തുന്നത് ഉച്ചഭക്ഷണവുമായി; മുഖ്യമന്ത്രിയുടെ ലാളിത്യത്തെ വാഴ്‌ത്തി ജീവനക്കാർ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സെക്രട്ടേറിയറ്റിലെത്തുന്നത് സർക്കാർ ഉദ്യോഗസ്ഥനെപ്പോലെ. ഉച്ചഭക്ഷണവുമായെത്തുന്ന വിജയ് അവിടത്തെ മുറിയിൽവെച്ചുതന്നെ കഴിക്കുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് ഇതൊരു പുതിയ അനുഭവമാണ്. സെക്രട്ടേറിയറ്റിലെത്തുന്നതിൽ സമയനിഷ്ഠയും പാലിക്കുന്നു.

മേയ് പത്തിനാണ് വിജയ് അധികാരത്തിലേറിയത്. അന്നുമുതൽ സെക്രട്ടേറിയറ്റിലെ ജോലികളിൽ വ്യാപൃതമായിരുന്നു. നെഹ്‌റു സ്റ്റേഡിയത്തിൽനടന്ന സത്യപ്രതിജ്ഞ രാവിലെ പത്തിനാണ് നിശ്ചയിച്ചിരുന്നതെങ്കിലും 8.50-ന് വേദിയിലെത്തി. തൊട്ടടുത്ത ദിവസം എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞ രാവിലെ 9.30-നാണ് നിശ്ചയിച്ചിരുന്നെങ്കിലും വിജയ് 8.45-ന് സെക്രട്ടേറിയറ്റിലെത്തി.

സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പുനടന്ന മേയ് 12-നും 8.45-ന് സെക്രട്ടേറിയറ്റിലെത്തി. വിശ്വാസപ്രമേയം അവതരിപ്പിച്ച 13-നും രാവിലെ ഒൻപതിന് സെക്രട്ടേറിയറ്റിലെത്തി. വ്യാഴാഴ്ച രാവിലെ 9.55-ന് സെക്രട്ടേറിയറ്റിലെത്തിയ വിജയ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്കുശേഷം വൈകീട്ട് നാലിനാണ് ഓഫീസിൽനിന്ന്‌ ഇറങ്ങിയത്.

ഒപ്പം ഉച്ചഭക്ഷണവുമായെത്തുന്ന വിജയ്‌യെക്കുറിച്ച് സെക്രട്ടേറിയറ്റിലെ ജീവനക്കാർ വളരെ ആരാധനയോടെയാണ് സംസാരിക്കുന്നത്. വളരെ ലാളിത്യത്തോടെ സാധാരണ സർക്കാർജീവനക്കാരനെപ്പോലെയാണ് വിജയ് പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ സുരക്ഷാജീവനക്കാരും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News