തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഇദ്ദേഹത്തിന്റെ മകൻ കലൈ സെൽവൻ ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. 66 വയസായിരുന്നു.

ചെന്നൈ കെകെ റോഡിൽ വസതിയിൽ രാവിലെ മുതൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. സിനിമ രംഗത്തെ പ്രമുഖർ വസതിയിൽ എത്തി ആദരവ് അർപ്പിച്ചു. വൈകീട്ട് അഞ്ചുമണിക്ക് ശേഷം സംസ്‌കാരം നടന്നു. വിഴുപ്പുരത്ത് ജനിച്ച ഇദ്ദേഹം ചെറുപ്പത്തിൽ തന്നെ സിനിമയോടുള്ള ആഗ്രഹത്തിൽ ചെന്നൈയിൽ എത്തി. ആദ്യകാലത്ത് രചിതാവായി ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹം പിന്നീട് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു.

‘രാജ രാജ താൻ’, ‘സ്വയംവരം’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഇ രാമദോസ് സംവിധാനം ചെയ്തിട്ടുണ്ട്. യുദ്ധം സെയ്, കാക്കി സട്ടൈ, ധർമ്മ ദുരൈ, വിക്രം വേദ, മാരി2, എന്നിവയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിസാരണെ എന്ന ചിത്രത്തിലെ ഇദ്ദേഹത്തിന്റെ റോൾ ശ്രദ്ധേയമായിരുന്നു.

രാമദോസിന്റെ വിയോഗത്തിൽ ചലച്ചിത്ര സംവിധായകൻ കെ ഭാരതിരാജ അനുശോചനം രേഖപ്പെടുത്തി. ജീവ പ്രധാന വേഷത്തിൽ അഭിനയിച്ച വരലാരു മുക്കിയം എന്ന ചിത്രത്തിലാണ് ഇ രാമദോസ് അവസാനമായി അഭിനയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News