സ്മൃതി കുടീരത്തിലേക്ക് സംഘികൾ വന്നാൽ ലീഡർ പൊറുക്കില്ല, പത്മജ അച്ഛനോടും അമ്മയോടും ക്രൂരത ചെയ്യരുത്’

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നത് നിർഭാഗ്യകരമെന്ന് ടിഎൻ പ്രതാപൻ. പാർട്ടിയെ നിർണ്ണായകഘട്ടത്തിൽ വേദനിപ്പിക്കുന്നതിനോട് പൊരുത്തപ്പെടാൻ കഴിയുന്നില്ല. ബിജെപിക്കും ആ‍എസ്എസിനുമെതിരെയാണ് കോൺഗ്രസിന്റെ പോരാട്ടം. യഥാർഥ കോൺഗ്രസുകാർ പാർട്ടിക്കൊപ്പം നിൽക്കും. കോൺഗ്രസിൽ നിന്ന് ഒരാളും ബിജെപിയിലേക്ക് പോവില്ല. കോൺഗ്രസിന്റെ മുഖ്യ ശത്രു ബിജെപിയാണെന്നും പ്രതാപൻ വ്യക്തമാക്കി.

പത്മജയുടെ ബിജെപി പ്രവേശനത്തിൽ പരലോകത്തിരുന്ന് പത്മജയുടെ അച്ഛനായ ലീഡർ കരുണാകരന് വേദനിക്കും. ലീഡറിന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന തീരുമാനമാണ് പത്മജയെടുത്തത്. ലീഡറുടെ സ്മൃതികുടീരത്തിലേക്ക് ഏതെങ്കിലും സംഘികൾ വന്നാൽ ലീഡർ പൊറുക്കില്ല. പത്മജ അച്ഛനോടും അമ്മയോടും ആ ക്രൂരത ചെയ്യരുത്. സംഘികൾ പുഷ്പാർച്ചനയ്ക്ക് വന്നാൽ കോൺഗ്രസ് പ്രതിരോധിക്കാൻ നിൽക്കില്ലെന്നും പ്രതാപൻ കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസ് പ്രവർത്തകർ ഈ വിവരമറിഞ്ഞത് മുതൽ വലിയ വാശിയിലാണ്. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതിനെ പ്രവർത്തകർ പ്രതികാരം ചെയ്യും.ഈ ചതിക്കും ക്രൂരതയ്ക്കും മാപ്പില്ല എന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നതെന്നും പത്മജ പാര്‍ട്ടിവിട്ടത് കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും അദ്ദേഹം ആവ‍ര്‍ത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News