തിരുവനന്തപുരം; തളിപ്പറമ്പിൽനിന്നുള്ള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ടി.കെ. ഗോവിന്ദൻ. സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപായി പ്രതിപക്ഷ നേതാവ് പിണറായി വിജയന് കൈകൊടുക്കുകയും ചെയ്തു. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.
വ്യാഴാഴ്ച എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുകയാണ്. സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ. ഗോവിന്ദന്റെ സത്യപ്രതിജ്ഞയെ ആകാംക്ഷയോടെ രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കിയത്. സത്യപ്രതിജ്ഞ ചെയ്യാനുള്ള ഊഴമെത്തിയതിന് പിന്നാലെ ഗോവിന്ദൻ നടുത്തളത്തിലെത്തി. യുഡിഎഫ് അംഗങ്ങൾ കൈയ്യടിച്ച് വരവേറ്റു. എന്നാൽ, ഗോവിന്ദൻ നേരെപോയത് പിണറായി വിജയൻ ഇരിക്കുന്ന ഭാഗത്തേക്കാണ്. പിണറായി വിജയന്റെ അടുത്തേക്ക് നടന്നുനീങ്ങിയ ഗോവിന്ദൻ അദ്ദേഹത്തിന് കൈ കൊടുത്തു. അതിന് ശേഷമാണ് ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്തത്.
സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ തളിപ്പറമ്പിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമളയെ തോൽപ്പിച്ചാണ് ടി.കെ. ഗോവിന്ദൻ നിയമസഭയിലെത്തിയത്. പി.കെ. ശ്യാമള തളിപ്പറമ്പ് മണ്ഡലത്തിൽ മത്സരിക്കുന്നതിനെച്ചൊല്ലി പാർട്ടിയിൽ അസ്വസ്ഥതയുണ്ടായിരുന്നു. തളിപ്പറമ്പ് എം.എൽ.എ.യായിരുന്ന എം.വി. ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ നിർദേശിച്ചതാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിന് കാരണമായത്. തളിപ്പറന്പിൽ 12551 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഗോവിന്ദൻ തളിപ്പറമ്പിൽ വിജയിച്ചത്.


