‘ജയരാജനെ ഒതുക്കി; ശൈലജയെ നാടുകടത്തിയത് എന്ത് നീതി? ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ

കണ്ണൂർ: ആന്തൂരിലെ സാജന്റെ മരണത്തിൽ ബന്ധപ്പെട്ടവർക്കെതിരേ നടപടി ഉണ്ടാകുമെന്ന് പറഞ്ഞതിന്റെ പേരിലാണ് പി. ജയരാജൻ അടക്കമുള്ളവരെ പാർട്ടി ഒതുക്കിയതെന്ന ആരോപണവുമായി സിപിഎം  ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ. ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് പി. ജയരാജനെ വടകരയിൽ മത്സരിപ്പിച്ച് തോറ്റതിന് ശേഷം തിരികെ ജില്ലാ സെക്രട്ടറിയാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആന്തൂരിൽ സാജന്റെ മരണത്തിൽ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ തങ്ങളെല്ലാവരും ഗോവിന്ദൻ മാഷിന്റെ നോട്ടപ്പുള്ളികളായി. പി. ജയരാജന്റെ അനുഭവം ഞാൻ പറയുന്നില്ല. ജില്ലാ സെക്രട്ടറിയായിരിക്കെ വടകരയിൽ മത്സരിപ്പിച്ചു, തോറ്റു. പിന്നെ തിരിച്ച് ജില്ലാ സെക്രട്ടറി സ്ഥാനത്തെടുത്തില്ല. എം.വി. ജയരാജൻ മത്സരിച്ചു, തോറ്റു. എം.വി. ജയരാജനെ തിരിച്ചു സെക്രട്ടറിയാക്കി. കോട്ടയത്ത് ജില്ലാ സെക്രട്ടറി മത്സരിച്ച് തോറ്റു, തിരിച്ച് അദ്ദേഹത്തെ സെക്രട്ടറിയാക്കി. എന്നാൽ പി. ജയരാജനെ മാത്രം സെക്രട്ടറിയാക്കിയില്ല. നിലപാട് എടുത്തതിന്റെ പേരിൽ നായാടപ്പെടുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആ വേട്ടയാടലിന്റെ ഭാഗമാണ് ഞങ്ങൾ പിന്നീട് അനുഭവിച്ചത്’- ടി.കെ. ഗോവിന്ദൻ പറഞ്ഞു.

ആന്തൂരിലെ സാജന്റെ മരണം വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി ഉണ്ടാകും എന്ന് പി. ജയരാജൻ പ്രസംഗിച്ചു. ശക്തമായ നടപടി ഉണ്ടാകുമെന്ന് ഞങ്ങളും ജനങ്ങളോട് പറഞ്ഞു. ആ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ തങ്ങളെല്ലാവരും ഗോവിന്ദന്റെ നോട്ടപ്പുള്ളിയായെന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ശൈലജ ടീച്ചറെ നാടുകടത്തിയത് എന്തിനാണെന്നും ടി.കെ. ഗോവിന്ദൻ ചോദിച്ചു. പേരാവൂരിൽ ടീച്ചറെ മത്സരിപ്പിക്കുന്നത് ഒതുക്കാനാണോ ശരിപ്പെടുത്താനാണോ എന്ന് താൻ പറയുന്നില്ലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.

‘ശൈലജ ടീച്ചറെ പേരാവൂരിലേക്ക് എന്തിനു കൊണ്ടുപോയി. ഒതുക്കാനാണോ ശരിപ്പെടുത്താനാണോ എന്ന് ഞാൻ പറയുന്നില്ല. അത് പറയേണ്ടത് അവരാണ്. മത്സരിക്കുന്നെങ്കിൽ മട്ടന്നൂരിൽ തന്നെ മത്സരിച്ചാൽ പോലെ. മണ്ഡലം പിടിച്ചെടുക്കാനാണെങ്കിൽ 75 വയസായ ശൈലജ ടീച്ചറെ കൊണ്ടുപോയിട്ടാണോ പിടിച്ചെടുക്കുക? ടീച്ചർ ഈ സർക്കാരിൽ നിയമസഭയിൽ വേണം എന്ന അഭിപ്രായം ഉണ്ടെങ്കിൽ ടീച്ചറെ മട്ടന്നൂരിൽ തന്നെ അല്ലേ നിർത്തുക? ടീച്ചറെ നാടുകടത്തുകയും എന്റെ ഭാര്യ ഇവിടെ നിൽക്കണമെന്ന് പറയുകയും ചെയ്യുന്ന നീതി എന്താണ്?’- ടി.കെ. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News