കൊച്ചി: കൊച്ചി കോർപറേഷനിൽ ഇടത് മുന്നണിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ടി.കെ. അഷ്റഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സീറ്റ് നൽകാത്തതിനെ തുടർന്ന് മട്ടാഞ്ചേരി ഡിവിഷനിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിക്കുകയായിരുന്നു.
എൽഡിഎഫ് ഭരണം പിടിച്ചെടുക്കാൻ സഹായിച്ചത് അഷ്റഫിന്റെ പിന്തുണയോടുകൂടിയാണ്. എന്നാൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുകയാണ് ടി.കെ. അഷ്റഫ്.
മുസ്ലീം ലീഗ് സ്ഥാനാർഥിയായി കറുപള്ളിയിൽ മത്സരിക്കാനാണ് അഷ്റഫ് തയാറെടുക്കുന്നത്. എന്നാൽ കഴിഞ്ഞമാസം പതിനെട്ടിന് സംവരണ വാർഡ് നറുക്കെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കി ഉത്തരവിട്ടിരുന്നു. ഇതിനേ തുടർന്നാണ് വീണ്ടും നറുക്കെടുക്കുന്നത്.
ദേവൻ കുളങ്ങര ഡിവിഷൻ വീണ്ടും സ്ത്രീ സംവരണ വാർഡ് ആക്കിയതിനെതിരെ മുൻ കൗൺസിൽ കെ വിജയകുമാർ ഹൈക്കോടതി സമീപിച്ചിരുന്നു. ഈ നറുക്കെടുപ്പ് പൂർത്തിയായാൽ മാത്രമേ ടി.കെ. അഷ്റഫ് ഏത് ഡിവിഷനിലാണ് മത്സരിക്കുന്നത് എന്നതിൽ വ്യക്തത വരുകയുള്ളൂ.
ടി.കെ. അഷ്റഫ് കഴിഞ്ഞ തവണ യുഡിഎഫ് ഭരിക്കുമ്പോൾ യുഡിഎഫിനൊപ്പം നിലകൊള്ളുകയും അന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തുടരുകയും ചെയ്തിരുന്നു.
പിന്നാലെയാണ് തൊട്ടടുത്ത് നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് സീറ്റ് നൽകാത്തതിനെ തുടർന്ന് മട്ടാഞ്ചേരി ഡിവിഷനിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിക്കുകയും എൽഡിഎഫിന് പിന്തുണ നൽകുകയും ചെയ്തത്. നിലവിൽ എൽഡിഎഫ് ഭരണസമിതിക്കൊപ്പം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനടക്കമുള്ള സ്ഥാനങ്ങൾ അഷ്റഫ് വഹിക്കുകയും ചെയ്തിട്ടുണ്ട്.


