സ്വപ്‌ന ആറാം തീയതി തന്നെ തമിഴ്‌നാട്ടിലേക്ക് കടന്നു; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷ് കഴിഞ്ഞ ആറിന് രാവിലെ പത്ത് മണിയോടെ പാലോട് ഭാഗത്ത് നിന്ന് ചെങ്കോട്ട ഭാഗത്തേക്ക് കാര്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. എന്നാല്‍, തമിഴ്നാട്ടിലേക്ക് കടന്ന സ്വപ്ന ബുധനാഴ്ച മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ സ്വപ്ന തിരികെ കേരളത്തില്‍ എത്തിയതായാണ് ലഭിക്കുന്ന വിവരം. അതേസമയം സ്വര്‍ണം പിടിച്ചെടുത്ത ദിവസം സ്വപ്ന തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം.

സ്വപ്നയുടെ ഹര്‍ജി ഇന്നാണ് പരിണഗിക്കുന്നത്. ജസ്റ്റിസ് അശോക് മേനോന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാവും കേസ് പരിഗണിക്കുക. കേസിന്റെ പ്രാധാന്യം കണക്കാക്കി കസ്റ്റംസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ വി. രാംകുമാറും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാറുമായിരിക്കും ഹാജരാവുക. കേസില്‍ സ്വപ്നയ്ക്ക് പങ്കുണ്ടെന്നും സ്വപ്നയെയും സരിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്നും കസ്റ്റംസ് കോടതിയില്‍ ചൂണ്ടിക്കാണിക്കും.

ഇന്നലെ സ്വപ്നയുടേതായ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കേസില്‍ പങ്കില്ലെന്നും ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു സന്ദേശം. യുഎഇ കോണ്‍സുലേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നാണ് സ്വപ്ന പറയുന്നത്. സ്വപ്നയെ പിടികൂടിയാല്‍ മാത്രമേ കേസിലെ പ്രധാന കണ്ണികളെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ കഴിയൂ. കേസില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News