പല തവണ മുഖ്യമന്ത്രിയുമായി ഒറ്റയ്ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്, തീയതി പറയാം, അന്നത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയാറാകുമോ?’; സ്വപ്ന

തിരുവനന്തപുരം: വ്യക്തിപരമായി അറിയില്ലെന്നും തന്നോട് സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലടക്കം പറഞ്ഞത് പച്ചക്കള്ളമാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ കുടുംബത്തിനായി ഒരുപാട് ബിസിനസ് ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘വ്യക്തിപരമായി പല പ്രാവശ്യം ഔദ്യോഗിക വസതിയിൽ പോവുകയും മുഖ്യമന്ത്രിയുമായി ഒറ്റയ്ക്കിരുന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കോൺസൽ ജനറലുമായി ചെന്നും മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. എന്റെ ജോലിക്കാര്യം സംസാരിക്കാനും പോയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെയും മകളുടെയും ബിസിനസ് ഇടപാടുകൾക്കായി ശിവശങ്കറിനൊപ്പവും അല്ലാതെയും ഗൾഫിലേക്കടക്കം ഒത്തിരി യാത്രകൾ ചെയ്തിട്ടുണ്ട് . ആ കുടുംബത്തിനായി ഒരുപാട് ബിസിനസ് ഇടപാടുകളും ഇടപെടലുകളും നടത്തിയിട്ടുണ്ട്.’

‘മുഖ്യമന്ത്രിയും ഭാര്യയും മകളും മകനുമെല്ലാം ആവശ്യപ്പെട്ടതനുസരിച്ചാണ് അവയെല്ലാം. എന്നിട്ടും എന്നെ അറിഞ്ഞു കൂടെന്നും സംസാരിച്ചിട്ടില്ലെന്നും പറയുന്ന മുഖ്യമന്ത്രിയെ അതു തെളിയിക്കാൻ വെല്ലുവിളിക്കുന്നു. ഞാൻ ക്ലിഫ് ഹൗസിൽ പോയ തീയതികളും വാഹന നമ്പറും പറഞ്ഞാൽ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയാറാകുമോ ?’

‘സ്പേസ് പാർക്കിൽ ജോലി കിട്ടും മുമ്പ് നോർക്കയിലെ ജോലിയ്ക്കായി മുഖ്യമന്ത്രിയോട് തന്നെയാണ് സംസാരിച്ചത്. അദ്ദേഹത്തെ കണ്ട കാര്യം സി എം രവീന്ദ്രനെയും അറിയിച്ചിരുന്നു. നോർക്ക സിഇഒയോടടക്കം എം ശിവശങ്കർ ഇത് സംസാരിച്ച് ധാരണയിലെത്തിയിരുന്നു. ശിവശങ്കർ തന്റെ ജോലിക്കാര്യത്തിൽ ഇടപെട്ടിട്ടുള്ളത് മുഖ്യമന്ത്രിയുടെ പൂർണ അനുമതിയോടെയാണ്.’- സ്വപ്ന സുരേഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News