ഭാര്യയുമായി അവിഹിതബന്ധമെന്ന്‌ സംശയം;രാത്രി ഓട്ടമുണ്ടെന്ന് പറഞ്ഞ് ടിപ്പർ ഡ്രൈവറെ വിളിച്ചിറക്കി കുത്തിക്കൊന്നു

തിരുവനന്തപുരം: ഭാര്യയുമായി അവിഹിതം സംശയിച്ച് ടിപ്പർ ഡ്രൈവറായ ഗുണ്ടയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ പ്രതി ഹാജരായി. സംഭവത്തിൽ കരകുളം നെടുമ്പാറ ശ്രീജ ഭവനിൽ ഉണ്ണി എന്ന് വിളിക്കുന്ന ജിതിൻ (32), ഇയാളുടെ ബന്ധുക്കളായ മണക്കാട് പരുത്തിക്കുഴി അരിത്തേരിവിള വീട്ടിൽ മഹേഷ് (31), കരകുളം ഏണിക്കര നെടുമ്പാറ ശ്രീജ ഭവനിൽ അനീഷ് (34) എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഏണിക്കരയിലാണ് വെള്ളിയാഴ്ച രാത്രിയോടെ സംഭവം നടന്നത്.

കരകുളം നെടുമ്പാറ തടത്തരികത്ത് വീട്ടിൽ സാജൻ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 8:30 ഓടെയാണ് സംഭവം. അറസ്റ്റിലായ ജിതിന്‍റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച്ച രാത്രി ജിതിൻ ഉൾപ്പെട്ട സംഘം സാജന്‍റെ വീട്ടിൽ എത്തുകയും ടിപ്പർ ഡ്രൈവറായ സാജനോട് വാഹനത്തിന് ഓട്ടം ഉണ്ട് എന്ന് പറഞ്ഞ് പുറത്തിറക്കുകയുമായിരുന്നു.

തുടർന്ന് മർദ്ദിച്ച ശേഷം കത്തികൊണ്ട് കുത്തി. പിന്നാലെ ജിതിൻ പൊലീസ് സ്റ്റേഷനിലെത്തി തന്നെ സാജൻ ആക്രമിച്ചെന്നും പ്രതിരോധിക്കുന്നതിനെ സാജന് പരുക്കേറ്റെന്നുമുള്ള വിവരം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കത്തിക്കുത്തിൽ പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിയുന്നത്.

തുടർന്ന് നഗരത്തിലടക്കം കറങ്ങിയാണ് വിവിധ സ്ഥലങ്ങളിൽ നിന്നും ബന്ധുക്കളായ കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്തത്. സാജനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ മരണത്തിന് കീഴടങ്ങി. സാജൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആൾ ആണെന്ന് പൊലീസ് അറിയിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് കേസ് നിലവിലുണ്ട്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News