ഭക്ഷ്യവിഷബാധയെന്ന് സംശയം: രണ്ടുകുട്ടികള്‍ മരിച്ചു, മാതാപിതാക്കളുടെ നില ഗുരുതരം: കൈക്കുഞ്ഞിൻ്റെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റി

ഭക്ഷ്യവിഷബാധയെന്ന് സംശയം: കൈക്കുഞ്ഞിൻ്റെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മാറ്റി

അഹമ്മദാബാദ്:ഗുജറാത്തിലെ അഹമ്മദാബാദിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതെന്ന് ആരോപണം ഉയർന്നതിന് തുടർന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിൻ്റെ സംസ്‌കരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു. അഹമ്മദാബാദിലെ ചാന്ദ്‌ഖേഡ സ്വദേശിയായ വിമൽ പ്രജാപതിയുടെ മൂന്ന് മാസം പ്രായമുള്ള മകൾ റാഹയുടെ മൃതദേഹമാണ് പുറത്തെടുത്തത്. ഏപ്രിൽ നാലിനാണ് കുഞ്ഞ് മരിച്ചത്. ഏപ്രിൽ അഞ്ചിന് കുഞ്ഞിൻ്റെ സഹോദരി മിശ്രിയും മരിച്ചിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഏപ്രിൽ ഒന്നിന് സമീപത്തെ കടയിൽ നിന്ന് വാങ്ങിയ ദോശമാവ് ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണമാണ് കുടുംബം കഴിച്ചത്.

ഏപ്രിൽ ഒന്നാം തീയതി രാത്രി ദോശ കഴിച്ചതിന് പിന്നാലെയാണ് വിമലിനും കുടുംബാംഗങ്ങൾക്കും ശാരീരികാസ്വാസ്ഥ്യമുണ്ടായതെന്നാണ് പരാതി. സമീപത്തെ ഒരു സ്ഥാപനത്തിൽനിന്നാണ് വിമൽ ദോശമാവ് വാങ്ങിയത്. തുടർന്ന് വിമലും ഭാവനയും നാലുവയസ്സുകാരിയായ മകളും ദോശ കഴിച്ചു. പിറ്റേന്ന് രാവിലെ ഇവർക്കും മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും കടുത്ത ഛർദ്ദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടെന്നും ബന്ധുക്കൾ പറഞ്ഞു. ഉടൻതന്നെ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ ഏപ്രിൽ മൂന്നാംതീയതിയാണ് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ഏപ്രിൽ അഞ്ചിന് നാലുവയസ്സുകാരിയും മരിച്ചു. വിമലും ഭാവനും ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

റാഹയാണ് ആദ്യം മരിച്ചത്. എന്നാൽ മരണകാരണം വ്യക്തമായിരുന്നില്ല. തൊട്ടുപിന്നാലെ മിശ്രിയും മരിക്കുകയും മാതാപിതാക്കൾ അത്യാസന്ന നിലയിൽ ആശുപത്രിയിലാവുകയും ചെയ്തതോടെയാണ് സംശയം ഉയർന്നത്. ഭക്ഷ്യവിഷബാധയാണോ അതോ മറ്റെന്തെങ്കിലും വിഷാംശം ഉള്ളിൽ ചെന്നതാണോ മരണകാരണമെന്ന് വ്യക്തമായിട്ടില്ല. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ദോശ കഴിച്ചിരുന്നില്ല. കുഞ്ഞിൻ്റെ അമ്മ ദോശ കഴിച്ചിരുന്നു. മുലപ്പാൽ വഴി കുഞ്ഞിലേക്ക് വിഷമെത്തിയോ എന്നാണ് അറിയേണ്ടത്. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിനായി ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. കടയിൽ നിന്ന് വിറ്റ ദോശമാവിന്റെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News