KeralaNews

പുസ്തകം വാങ്ങിക്കാന്‍ ആലത്തൂരിലെ വീട്ടില്‍ നിന്നിറങ്ങിയ സൂര്യയെ കുറിച്ച് ഒരു മാസമായിട്ടും വിവരമില്ല; നെഞ്ചില്‍ തീയുമായി ഒരു മാതാപിതാക്കള്‍

പാലക്കാട്: പുസ്തകം വാങ്ങിക്കാനായി സമീപത്തെ ടൗണിലേക്ക് പോയ സൂര്യയെന്ന പാലക്കാട്ടെ ഡിഗ്രി വിദ്യാര്‍ത്ഥിനി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. ഒരുമാസമായി നെഞ്ചില്‍ നെരിപ്പോട് പുകയുന്ന നീറ്റലുമായി മകളെ കാത്തിരിക്കുകയാണ് ആലത്തൂര്‍ പുതിയങ്കം തെലുങ്കത്തറയിലെ രാധാകൃഷ്ണനും സുനിതയും. ഇവരുടെ മകള്‍ സൂര്യ കൃഷ്ണ(21) പാലക്കാട് മേഴ്സി കോളേജില്‍ ബിഎ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. സൂര്യ ആലത്തൂര്‍ ടൗണിലെ സ്റ്റാളിലേക്ക് ബുക്ക് വാങ്ങാന്‍ പോയതാണ്. പിന്നീട് മടങ്ങിവന്നില്ല.

പെണ്‍കുട്ടിയെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിക്കാത്തത് വലിയ ദുരൂഹതയാണ് ഉയര്‍ത്തുന്നത്. പാലക്കാട് ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം തുടങ്ങിയെങ്കിലും സൂര്യയെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നതും ആശങ്കപ്പെടുത്തുന്നു.. ആലത്തൂര്‍ ഹാര്‍ഡ്വെയര്‍ ഷോപ്പിലെ ജീവനക്കാരനാണു രാധാകൃഷ്ണന്‍. ഭാര്യ സുനിത വീട്ടമ്മയാണ്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണു സൂര്യ ജയിച്ചത്. നന്നായി പഠിച്ച് ഉയര്‍ന്ന ഉദ്യോഗം നേടി മെച്ചപ്പെട്ട ജീവിതം നയിക്കണമെന്നായിരുന്നു സൂര്യയുടെ ആഗ്രഹമെന്ന് പിതാവ് പറയുന്നു.

അവള്‍ 10 വരെ പഠിച്ച ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപകര്‍ക്കും പ്ലസ്ടുവിനു പഠിച്ച ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ക്കും പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന കുട്ടി എന്ന അഭിപ്രായമാണുള്ളത്. ‘ഗോവയില്‍ താമസിക്കണം, അവിടെ നല്ല കാലാവസ്ഥയാണ്’ എന്ന് പണ്ടെപ്പോഴോ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതറിഞ്ഞ പോലീസ് ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടില്‍ നിന്നിറങ്ങിയ സൂര്യ, ടൗണിലെത്തുന്നതിനു മുന്‍പു ഗാന്ധി ജംക്ഷനിലൂടെ നടന്നുപോകുന്നത് കണ്ടവരുണ്ട്. ദേശീയപാതയിലെ സ്വാതി ജംക്ഷനില്‍ എത്തിയോ എന്നറിയുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ് പോലീസ്.

പത്താംക്ലാസിലും പ്ലസ്ടുവിനും മുഴുവന്‍ എപ്ലസ് നേടിയാണ് ജയിച്ചത്. ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. പാലായിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ ചേര്‍ന്ന് പഠിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റാങ്ക് പട്ടികയില്‍ മുന്നിലെത്താന്‍ സാധിക്കാതെ വന്നതോടെ ബിരുദ പഠനത്തിന് ചേരുകയായിരുന്നു. പാലായില്‍ പഠിക്കുമ്പോള്‍ കൂട്ടിക്കൊണ്ടു വരുന്നതും തിരികെ കൊണ്ടുവിടുന്നതും അച്ഛനായിരുന്നു. ബന്ധുക്കളുടെ വീടുകളില്‍ പോലും താമസിച്ചിട്ടില്ല. ഇന്നുവരെ ട്രെയിന്‍ യാത്ര പോലും ചെയ്തിട്ടില്ലാത്ത തങ്ങളുടെ മകള്‍ക്ക് എന്തു സംഭവിച്ചിരിക്കാമെന്ന ആധിയിലാണ് ഈ മാതാപിതാക്കള്‍.

പാലായിലെ കോച്ചിങ് സെന്ററില്‍ കൂടെ പഠിച്ചിരുന്നവരില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തങ്ങളെ വേര്‍പിരിഞ്ഞ് മകള്‍ക്ക് അധികകാലം കഴിയാനാവില്ലെന്നും വൈകാതെ അവള്‍ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിലാണു രാധാകൃഷ്ണനും സുനിതയും.

ഓഗസ്റ്റ് 30നാണ് സൂര്യയെ കാണാതായത്. രാവിലെ രാധാകൃഷ്ണന്‍ കടയിലേക്കു പോകുമ്പോള്‍ തനിക്കു കിട്ടാനുള്ള പുസ്തകത്തിന്റെ കാര്യം അവള്‍ ഓര്‍മിപ്പിച്ചിരുന്നു. 10 മണിയോടെ അമ്മ സുനിത ബുക്സ്റ്റാളിലേക്കു വിളിച്ചു ചോദിച്ചപ്പോള്‍ പുസ്തകം വന്നിട്ടുണ്ടെന്ന മറുപടി ലഭിച്ചിരുന്നു. ഇത് രാധാകൃഷ്ണനെ അറിയിക്കുകയും ചെയ്തു. 3 മണിയോടെ മകളോട് കടയിലേക്ക് വരാന്‍് രാധാകൃഷ്ണന്‍ ആവശ്യപ്പെടുകയും ചെയ്തു.

കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ ബുക്സ്റ്റാള്‍ നേരത്തെ അടച്ചുപോയാലോ എന്നു കരുതി അമ്മ വീണ്ടും വിളിച്ച് 12നു ചെല്ലുമെന്നു രാധാകൃഷ്ണനോടു പറഞ്ഞത്. 11.30നു തന്നെ രാധാകൃഷ്ണന്‍ ബുക്സ്റ്റാളിലെത്തി കാത്തിരുന്നു. പിന്നീട്11.45ന് വീട്ടിലേക്കു വിളിച്ചപ്പോള്‍ സൂര്യ ഇറങ്ങിയിട്ട് 10 മിനിറ്റായി എന്ന വിവരമാണു ലഭിച്ചത്. പക്ഷേ, ഏറെ സമയം കാത്തിരുന്നിട്ടും സൂര്യ എത്തിയില്ല. വീണ്ടും വീട്ടിലേക്കു വിളിച്ചപ്പോഴാണ് മകള്‍ 2 ജോഡി ഡ്രസും കൂടി എടുത്തിട്ടാണ് ഇറങ്ങിയതെന്നറിയുന്നത്. ഇതോടെ എല്ലാവര്‍ക്കും ആശങ്കയായി.

സൂര്യയുടെ അനിയന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിിയായ അനുജന്‍ ദര്‍ശന് ഓണ്‍ലൈന്‍ ക്ലാസുള്ളതിനാല്‍ ഫോണ്‍ കൊണ്ടുപോകണ്ട എന്നു പറഞ്ഞതിന് സൂര്യ അമ്മയോടു പിണങ്ങിയിരുന്നു. അതിനു തന്നെ പേടിപ്പിക്കാനാണ് ഡ്രസ് എടുക്കുന്നതെന്നാണ് അമ്മ ആദ്യം കരുതിയത്. പിന്നീട് പോലീസ് ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. നല്ലതു മാത്രമേ നാട്ടുകാര്‍ക്കും സൂര്യയെപ്പറ്റി പറയാനുള്ളൂ. അധികം സുഹൃത്തുക്കള്‍ പോലും ഇല്ലാതിരുന്ന കുട്ടിയായിരുന്നു സൂര്യ എന്നു മാതാപിതാക്കളും പറയുന്നു.

പാലക്കാട് ജില്ലാ പോലീസ് മേധാവി 15 പേരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ആലത്തൂര്‍ ഡിവൈഎസ്പി കെഎം ദേവസ്യ, ആലത്തൂര്‍ സിഐ റിയാസ് ചാക്കിരി, എസ്ഐ ഗിരീഷ് കുമാര്‍, നെന്മാറ സിഐ ദീപകുമാര്‍, എസ്ഐ അരുണ്‍കുമാര്‍ എന്നിവര്‍ക്കാണു ചുമതല. സംഘം ഗോവ, തമിഴ്നാട് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. യുവജന കമ്മിഷന്‍ അംഗം ടി മഹേഷ് വീട്ടിലെത്തി തെളിവെടുപ്പു നടത്തി. സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button