ന്യൂഡൽഹി: പൗരത്വം ലഭിക്കാത്തവരെ എങ്ങനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സുപ്രീം കോടതി. ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഹർജി പരിഗണിക്കവേയാണ് പരാമർശം. സന്നദ്ധസംഘടനയായ ആത്മദീപ് നൽകിയ ഹർജിയാണ് പരിഗണിച്ചത്.
സിഎഎ പ്രകാരം നൽകിയ അപേക്ഷകൾ പരിഗണിച്ചിട്ടില്ലെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷക കരുണ നന്ദി ചൂണ്ടിക്കാട്ടി. അപേക്ഷകളിൽ തീരുമാനമാകുമ്പോഴേക്കും എസ്‌ഐആർ അവരെ പുറത്താക്കുമെന്നും പറഞ്ഞു. എന്നാൽ, ഇതുവരെ പൗരത്വം ലഭിക്കാത്തവരെ എങ്ങനെ ഉൾപ്പെടുത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
സിഎഎ പ്രകാരം അവർക്ക് പൗരത്വം ലഭിച്ചേക്കാം. പക്ഷേ, അതിന് ഒട്ടേറെ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അതിന് മുൻപായി വോട്ടർപട്ടികയിൽ ചേർക്കാനാവില്ല. അതിനാൽ ആദ്യം പൗരത്വം നേടുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അപേക്ഷകൾ തീർപ്പാക്കാൻ സമയക്രമം നിശ്ചയിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, സന്നദ്ധ സംഘടനയാണ് ഹർജി നൽകിയതെന്നും അപേക്ഷകരാരും കോടതിയെ സമീപിച്ചിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതുവരെ ലഭിച്ച അപേക്ഷകൾ ഫെബ്രുവരിക്കുമുൻപ് തീർപ്പാക്കാൻ നിർദേശം നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല.
സിഎഎ അപേക്ഷകളിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും തങ്ങൾക്കതിൽ പങ്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കി. തുടർന്ന് കേന്ദ്രത്തിന് നോട്ടീസയച്ച സുപ്രീംകോടതി, വിഷയം അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.


