ന്യൂഡൽഹി: പ്രണയത്തിലായ കൗമാരക്കാർ ഒളിച്ചോടുന്ന കേസുകളിൽ പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീം കോടതി. കുടുംബത്തിന്റെ മാനം കാക്കാൻ മാതാപിതാക്കൾ ഇത്തരം ക്രിമിനൽ നടപടികൾ ആയുധമാക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കൗമാരക്കാരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ‘ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒളിച്ചോടുന്നത് തടയാൻ ഭരണകൂടത്തിന് എങ്ങനെ സാധിക്കും?’ എന്ന് കോടതി ചോദിച്ചു. 15 മുതൽ 18 വയസ്സുവരെയുള്ള പ്രായം വളരെ വൈകാരികമായ ഒന്നാണെന്നും പരീക്ഷണങ്ങൾക്ക് മുതിരുന്ന ഈ പ്രായത്തിലുള്ളവരുടെ ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങൾ യഥാർത്ഥത്തിൽ പോക്‌സോ നിയമത്തിന്റെ പരിധിയിൽ വരുമോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.
പെൺകുട്ടികൾ പങ്കാളികൾക്കൊപ്പം പോകുന്നത് തടയാൻ മാതാപിതാക്കൾ പലപ്പോഴും ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ചുമത്തപ്പെടുന്ന കേസുകളിൽ പ്രതികളെ പിന്നീട് കോടതികൾക്ക് വെറുതെ വിടേണ്ടി വരുന്നുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
പെൺകുട്ടികൾ തങ്ങളുടെ ലൈംഗിക താൽപ്പര്യങ്ങളെ നിയന്ത്രിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ വിവാദ പരാമർശത്തെത്തുടർന്നാണ് സുപ്രീം കോടതി സ്വമേധയാ ഈ കേസ് എടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി 25 വയസ്സുകാരനൊപ്പം ഒളിച്ചോടിയതുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണ് ഹൈക്കോടതി വിവാദ പരാമർശം നടത്തിയത്. എന്നാൽ കൗമാരക്കാരുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കൗമാരക്കാർക്കിടയിൽ നിയമപരമായ അവബോധം വളർത്തേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ ഭാഗമായി ആറാം ക്ലാസ് മുതൽ കുട്ടികൾക്ക് പോക്‌സോ നിയമത്തെക്കുറിച്ചും കൗമാര വിദ്യാഭ്യാസത്തെക്കുറിച്ചും അറിവ് നൽകണമെന്ന് നിർദ്ദേശമുയർന്നു. പോക്‌സോ കേസുകൾ നിരീക്ഷിക്കാൻ നിലവിൽ ഹൈക്കോടതികൾക്ക് കീഴിൽ കമ്മിറ്റികൾ ഉണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. കേസ് വീണ്ടും ജൂലൈ 17-ന് സുപ്രീം കോടതി പരിഗണിക്കും.
പോക്‌സോ നിയമത്തിന്റെ ദുരുപയോഗം തടയുന്നതിനും കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കോടതി ചില നിർദേശങ്ങളും മുന്നോട്ടുവെച്ചു.ആറാം ക്ലാസ് മുതൽ ഘട്ടം ഘട്ടമായുള്ള രീതിയിൽ കുട്ടികൾക്ക് കൗമാര വിദ്യാഭ്യാസവും പോക്‌സോ നിയമത്തെക്കുറിച്ചുള്ള അവബോധവും നൽകണം. ഇത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ നിയമങ്ങളെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവാന്മാരാക്കേണ്ടതുണ്ട്.
പോക്‌സോ നിയമപ്രകാരമുള്ള കേസുകൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഒരു ‘ഡാഷ്‌ബോർഡ്’ (Dashboard) സംവിധാനം ഒരുക്കണമെന്ന നിർദേശം കോടതിക്ക് മുന്നിലെത്തി. എന്നാൽ നിലവിൽ ഓരോ ഹൈക്കോടതിക്കും കീഴിലുള്ള ശിശു അവകാശ കമ്മിറ്റികൾ വഴി കേസുകൾ നിരീക്ഷിക്കാവുന്നതാണ്. ഇത്തരം നിരീക്ഷണ ചുമതലകൾ സംസ്ഥാന സർക്കാരുകൾക്കും ഏറ്റെടുക്കാം. ഈ നിരീക്ഷണം കേന്ദ്രസർക്കാർ നടത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കേസുകളുടെ നിരീക്ഷണം പ്രാദേശിക തലത്തിൽ ഹൈക്കോടതികളും സംസ്ഥാനങ്ങളും നടത്തുന്നതാണ് കൂടുതൽ പ്രായോഗികമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. കൗമാരക്കാരുടെ ക്ഷേമവും (Adolescent well-being) ശിശു സംരക്ഷണവും മുൻനിർത്തി കൂടുതൽ പ്രായോഗികമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.


