അപേക്ഷിച്ചാല്‍ ഒരു മാസത്തിനകം സഹായധനം, കൊവിഡ് നഷ്ടപരിഹാരം 50,000; മാര്‍ഗനിര്‍ദേശത്തിന് അംഗീകാരം

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അന്‍പതിനായിരം രൂപ വീതം നല്‍കുമെന്നാണ് കേന്ദ്രം അറിയിച്ചത്. അപേക്ഷിച്ച് ഒരു മാസത്തിനകം ഈ തുക വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

മരണ സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് എന്നു രേഖപ്പെടുത്തിയിട്ടില്ല എന്നതുകൊണ്ടുമാത്രം ഒരാള്‍ക്കും സഹായ ധനം നിഷേധിക്കരുതെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷാ, എഎസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. നഷ്ടപരിഹാരം നല്‍കാനുള്ള പദ്ധതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിന് വ്യാപകമായി പരസ്യം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുറഞ്ഞത് അന്‍പതിനായിരം രൂപ ലഭിക്കും. ഇതിനു പുറമേ സര്‍ക്കാരിനു മറ്റു പദ്ധതികള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ സഹായം നല്‍കാം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്നാവും സഹായ ധനം നല്‍കുക. മരണം കോവിഡ് മൂലമാണെന്ന ഉറപ്പിക്കാന്‍ ജില്ലാ തലത്തില്‍ സംവിധാനം വേണം. ജില്ലാതലത്തിലുള്ള സമിതിയുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News