NationalNews

വിവാഹ വാഗ്ദാനം നല്‍കിക്കൊണ്ടുള്ള ലൈംഗിക ബന്ധങ്ങള്‍ പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കികൊണ്ടുള്ള എല്ലാ ലൈംഗിക ബന്ധങ്ങളും പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രീം കോടതി. വിവാഹ വാഗ്ദാനം നല്‍കിയതു കൊണ്ട് മാത്രം ലൈംഗിക ബന്ധം പീഡനമാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. വിവാഹ വാഗ്ദാനം നടത്തി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ യുവാവിനെ കോടതി വെറുതെ വിട്ടു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

ഉത്തര്‍പ്രദേശ് സ്വദേശിയായ 30 വയസുകാരന്‍ തന്റെ പെണ്‍ സുഹൃത്തിന് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. എന്നാല്‍ ഇയാള്‍ പിന്നീട് വിവാഹം ചെയ്യുമെന്ന വാഗ്ദാനം പിന്‍വലിച്ചു. തുടര്‍ന്ന് ഈ പെണ്‍കുട്ടി ഇയാള്‍ തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി പരാതി നല്‍കി. ഈ കേസിലാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും സുപ്രധാന വിധിയുണ്ടായത്.

ഈ കേസില്‍ പ്രതിക്കെതിരായ വിധിയാണ് നേരത്തെ വിചാരണ കോടതിയില്‍ നിന്നുമുണ്ടായത്. അത് നിലനില്‍ക്കെയാണ് പ്രതി സുപ്രീം കോടതിയിലെത്തിയത്. വിവാഹ വാഗ്ദാനം ചെയ്യുന്ന സമയം സത്യസന്ധമായാണ് താന്‍ വിവാഹ വാഗ്ദാനം നല്‍കിയതെന്നും പിന്നീട് സാഹചര്യങ്ങള്‍ മാറിയപ്പോള്‍ ആ ബന്ധം തുടര്‍ന്നു പോകാനാകാതെ വരികയുമായിരുന്നുവെന്ന് ഇയാള്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് മുഖവിലക്കെടുത്തു കൊണ്ടാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പ്രതിയെ വെറുതെ വിട്ടത്.

അതേസമയം പീഡനക്കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യുമോയെന്ന ചോദ്യം വിവാദമായ സംഭവത്തില്‍ വിശദീകരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ രംഗത്ത് എത്തി. കോടതിയുടെ വാക്കുകള്‍ വളച്ചൊടിച്ചെന്നും ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നും ചീഫ് ജസ്റ്റീസ് പ്രതികരിച്ചു.

പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോകുകയാണോയെന്നായിരുന്നു ചോദ്യം. വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നില്ല. വാക്കുകള്‍ക്ക് പല അര്‍ത്ഥങ്ങള്‍ കണ്ടെത്താം. കോടതിക്ക് സ്ത്രീകളോട് വലിയ ബഹുമാനമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button