ആരും വിശന്ന് മരിക്കരുത്; കേന്ദ്രത്തിന് അന്ത്യശാസനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ഭക്ഷണം ലഭ്യമാകാതെ ആരും മരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ഒരു ക്ഷേമ രാഷ്ട്രത്തില്‍ ജനങ്ങള്‍ ഭക്ഷണം കിട്ടാതെ മരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വിശന്ന് മരിക്കാതിരിക്കാന്‍ സമൂഹ അടുക്കള പദ്ധതി തയാറാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

സമൂഹ അടുക്കളകള്‍ പദ്ധതിക്കായുള്ള ദേശീയ നയം രൂപീകരിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ കൃത്യമായ വിവരങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ മറുപടി. രാജ്യവ്യാപകമായി സമൂഹ അടുക്കള പദ്ധതി തയാറാക്കാന്‍ ഒക്ടോബര്‍ 27ന് സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

ഇപ്പോഴും വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. പദ്ധതിയെക്കുറിച്ചോ സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകളെക്കുറിച്ചോ അതിന് ആവശ്യമായ ഫണ്ടിനെക്കുറിച്ചോ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. മൂന്ന് ആഴ്ചയ്ക്കകം കേന്ദ്രം തീരുമാനം എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News