കോളേജ് കാംപസിൽ അരുംകൊല; മദ്യപിച്ചെത്തിയ വിദ്യാർഥി സുരക്ഷാജീവനക്കാരനെ കുത്തിക്കൊന്നു

ബെംഗളൂരു: കോളേജ് കാംപസില്‍ സുരക്ഷാ ജീവനക്കാരനെ വിദ്യാര്‍ഥി കുത്തിക്കൊന്നു. ബെംഗളൂരു കെംപാപുര സിന്ധി കോളേജിലാണ് സംഭവം. മദ്യപിച്ചെത്തിയതിന്റെ പേരില്‍ കോളേജില്‍ പ്രവേശിപ്പിക്കാതിരുന്നതിനാണ് വിദ്യാര്‍ഥി സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയത്.

സിന്ധി കോളേജിലെ സുരക്ഷാജീവനക്കാരനായ ബിഹാര്‍ സ്വദേശി ജയ് കിഷോര്‍ റായ്(52) ആണ് കൊല്ലപ്പെട്ടത്. കോളേജിലെ മൂന്നാംവര്‍ഷ ബി.എ. വിദ്യാര്‍ഥിയായ ഭാര്‍ഗവ് ജ്യോതി ബര്‍മന്‍(22) ആണ് സുരക്ഷാജീവനക്കാരനെ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. കോളേജിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി ഭാര്‍ഗവും കൂട്ടുകാരും എത്തിയപ്പോള്‍ സുരക്ഷാജീവനക്കാരനായ ജയ് കിഷോര്‍ ഇവരെ തടഞ്ഞു. ഭാര്‍ഗവ് ഉള്‍പ്പെടെയുള്ളവര്‍ മദ്യപിച്ചെത്തിയതിനാലാണ് ഇവരെ കോളേജിനകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നത്. തുടര്‍ന്ന് തിരികെപോയ ഭാര്‍ഗവ് സമീപത്തെ കടയില്‍നിന്ന് ഒരു കത്തി വാങ്ങി മടങ്ങിയെത്തി. പിന്നാലെ ഗേറ്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു.

കാംപസില്‍ വാര്‍ഷികാഘോഷത്തിനെത്തിയ മറ്റുവിദ്യാര്‍ഥികളുടെ മുന്നിലിട്ടായിരുന്നു ദാരുണമായ കൊലപാതകം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ ജീവനക്കാരനെ പ്രതി ആക്രമിക്കുന്നത് കണ്ട് മറ്റുവിദ്യാര്‍ഥികള്‍ ഭയന്നോടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News