തിരുവനന്തപുരം: സംസ്ഥാനത്തെ ബി.എസ്സി. നഴ്സിങ് പ്രവേശനത്തിനു പ്രവേശനപ്പരീക്ഷ നിര്‍ബന്ധമാക്കി. ദേശീയ നഴ്സിങ് കൗണ്‍സിലിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞവര്‍ഷംതന്നെ പ്രവേശനപ്പരീക്ഷ ഏര്‍പ്പെടുത്താന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. പ്രവേശന നടപടികള്‍ നീണ്ടതിനാല്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല.
പ്രവേശനപ്പരീക്ഷയിലൂടെ അല്ലാതെ കോഴ്സ് നടത്തിയാല്‍ വിദ്യാര്‍ഥികള്‍ക്ക് നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ നല്‍കില്ലെന്ന നിലപാട് ദേശീയ നഴ്സിങ് കൗണ്‍സില്‍ സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പരീക്ഷ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. പ്രവേശനപ്പരീക്ഷ ഏത് ഏജന്‍സി നടത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. എന്‍ട്രന്‍സ് കമ്മിഷണറെയോ എല്‍.ബി.എസിനെയോ ഏല്‍പ്പിക്കാനാണ് സാധ്യത.
നിലവില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്‍.ബി.എസാണ് സര്‍ക്കാര്‍ സീറ്റുകളിലേക്കു പ്രവേശനം നടത്തുന്നത്. പ്രവേശനപ്പരീക്ഷ ഏര്‍പ്പെടുത്തിയ നടപടിയെ സ്വകാര്യ നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സജി, സെക്രട്ടറി അയിര ശശി എന്നിവര്‍ സ്വാഗതംചെയ്തു.
നഴ്‌സിങ് പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തണമെന്ന് രണ്ടുവർഷമായി ദേശീയ നഴ്‌സിങ് കൗൺസിൽ ആവശ്യപ്പെടുന്നുണ്ട്. പ്രവേശനപരീക്ഷയിലൂടെ അല്ലാതെ അഡ്മിഷൻ നേടുന്നവരുടെ ബിരുദം അംഗീകരിച്ച് നൽകില്ലെന്നും കൗൺസിൽ എല്ലാസംസ്ഥാനങ്ങളെയും അറിയിച്ചിരുന്നു. രണ്ടുവർഷവും പ്രവേശനനടപടി തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഇതിൽനിന്ന് ഒഴിഞ്ഞുമാറി. തമിഴ്‌നാടും പ്രവേശന പരീക്ഷ നടത്തിയിരുന്നില്ല.
ആഗോളതലത്തിൽ മികച്ച തൊഴിൽ മേഖലയായി നഴ്സിംഗ് മാറിക്കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ സ്‌കിൽ കൈവരിച്ച നഴ്സുമാരുടെ വർദ്ധിച്ച തൊഴിലവസരങ്ങൾ നിലനിൽക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ഭാഷ പ്രാവീണ്യമില്ലാത്തതുകൊണ്ടു തൊഴിൽ ലഭിക്കാൻ ഇന്ത്യൻ നഴ്സുമാർ തടസ്സം നേരിടുന്നുണ്ട്. വിദേശഭാഷ പഠിക്കുന്നതിലൂടെ ഇടനിലക്കാരില്ലാതെ മികച്ച തൊഴിൽ മേഖലയിലെത്താൻ നഴ്സിംഗ് ബിരുദധാരികൾക്കാകും. ഫ്‌ളോറൻസ് നൈറ്റിംഗേൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 2050 വരെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് നിലവിലുള്ളത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ബി.എസ്‌സി നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി വിദ്യാർത്ഥികൾക്ക് വിദേശഭാഷയിൽ ഓപ്ഷണൽ കോഴ്സ് എടുക്കുവാനുള്ള വിജ്ഞാപനം ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ പുറപ്പെടുവിച്ചിട്ടുണ്ട്. നഴ്സിംഗ് ബിരുദധാരികൾ കൂടുതലായി വിദേശ രാജ്യങ്ങളിലേക്ക് തൊഴിലിനെത്തുന്ന സാഹചര്യത്തിൽ കരിക്കുലത്തിൽ വിദേശഭാഷ ഉൾപ്പെടുത്തുന്നത് ആഗോള നിലവാരം ഉറപ്പുവരുത്താൻ ഉപകരിക്കുമെന്നാണ് നഴ്സിംഗ് കൗൺസിൽ പ്രതീക്ഷിക്കുന്നത്.
വിദ്യാർത്ഥികൾക്ക് ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, ലാറ്റിൻ, ഐറിഷ്, കൊറിയൻ, സ്പാനിഷ്, പോർച്ചുഗീസ് മുതലായവയിൽ നിന്ന് ഏതു ഭാഷയും തെരഞ്ഞെടുക്കാം. ഇംഗ്ലീഷ് പ്രാവീണ്യവും ലഭിക്കും. കോഴ്സ് പൂർത്തിയാക്കിയശേഷം പോകാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങൾക്കനുസരിച്ചുള്ള ഭാഷ പഠിക്കുന്നത് പഠനത്തോടൊപ്പം പ്രസ്തുത രാജ്യങ്ങളിൽ ഇന്റേൺഷിപ് ചെയ്യാനും തൊഴിൽ ഉറപ്പുവരുത്താനും സാധിക്കും. നഴ്സിംഗ് സ്‌കൂളുകളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ സഹായത്തോടെ വിദേശ ഭാഷ പഠിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി വിദ്യാർഥികൾ കൂടുതലായി ഫീസ് നൽകേണ്ടതില്ലെന്നും നഴ്സിംഗ് കൗൺസിൽ നിഷ്‌കർഷിക്കുന്നു.

