NationalNews

വൈരമുത്തുവിനെ വീട്ടിലെത്തി ആദരിച്ച് സ്റ്റാലിന്‍; നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ചിന്മയി

ചെന്നൈ: മീടു ആരോപണം നേരിടുന്ന തമിഴ് ഗാന രചിതാവും, കവിയുമായ വൈരമുത്തുവിനെ വീട്ടില്‍ സന്ദര്‍ശിച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ ഗായിക ചിന്മയി രംഗത്ത്. വൈരമുത്തുവിന്‍റെ എഴുപതാം ജന്മദിനത്തിനോട് അനുബന്ധിച്ചാണ് എംകെ സ്റ്റാലിന്‍ അദ്ദേഹത്തിന്‍റെ ബസന്ത് നഗറിലെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചത്. ഇതിനെതിരെയാണ് വൈരമുത്തുവിനെതിരെ ആരോപണവുമായി എത്തിയ ചിന്മയി വിമര്‍‌ശിച്ചത്. 

2018 മുതല്‍ തമിഴ് സിനിമ രംഗത്ത് തനിക്ക് വിലക്കാണെന്ന് വീണ്ടും ആരോപിക്കുന്നുണ്ട് ചിന്മയി. പല അവര്‍ഡുകള്‍ നേടിയ ഡിഎംകെയുടെ പിന്തുണയുള്ള കവിക്കെതിരെ ആരോപണം ഉന്നയിച്ചുവെന്നതാണ് കാരണം. നിരവധി സ്ത്രീകള്‍‌ പരാതി പറഞ്ഞ ഒരാളെയാണ് മുഖ്യമന്ത്രി വീട്ടിലെത്തി ആദരിച്ചത്. ഇത് ശരിക്കും നാണക്കേട് ഉണ്ടാക്കുന്ന സംഗതിയാണെന്ന് സോഷ്യല്‍ മീഡിയ കുറിപ്പില്‍ ചിന്മയി പറയുന്നു. 

അഞ്ച് വര്‍ഷത്തോളമായി തനിക്ക് നീതി ലഭിച്ചില്ലെന്നും, നിങ്ങള്‍ക്ക് നീതി കിട്ടുന്നത് ഒന്ന് കാണണം എന്ന രീതിയില്‍‌ ആക്രോശിക്കുകയാണ് എതിരാളികള്‍ എന്നും ചിന്മയി ആരോപിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ജനിച്ചതിനാല്‍ ഏത് സ്ത്രീക്ക് മുകളിലും തനിക്ക് കൈവയ്ക്കാം എന്നാണ് കവിയുടെ ധാരണ. പത്മ പുരസ്കാരങ്ങളും, ദേശീയ അവാര്‍ഡുകളും നേടിയ കവിക്ക് രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുണ്ട് അതാണ് അയാള്‍ക്ക് ഇത്ര ധൈര്യം ചിന്മയി പറയുന്നു.

കഴിഞ്ഞ മാസം ഗായിക ഭുവന ശേഷനും വൈരമുത്തുവിനെതിരെ രംഗത്ത് വന്നിരുന്നു. 
തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാർ പ്രശസ്ത എഴുത്തുകാരെ ആദരിക്കാൻ വേണ്ടി തുടങ്ങിയ ഡ്രീം ഹൗസ് പദ്ധതിയില്‍ വൈരമുത്തുവിനെ ആദരിച്ചതിന് പിന്നാലെയാണ് ഗായിക ആരോപണങ്ങള്‍ കടുപ്പിച്ചത്.

 “ഏതാണ്ട് 17 സ്ത്രീകൾ വൈരമുത്തുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്, എന്നാൽ അവരിൽ നാലുപേർക്ക് മാത്രമേ മുഖം കാണിക്കാനും ആരോപണങ്ങള്‍ പരസ്യമായി പറയാനും തയ്യാറായുള്ളൂ. പീഡിപ്പിക്കപ്പെട്ട അവസ്ഥയില്‍ നിന്നും കരകയറാൻ പ്രയാസമാണ്. പല യുവ ഗായകരുടെ സ്വപ്നമാണ് തകര്‍ത്തത്. മറ്റൊരു പെണ്‍കുട്ടിയോട് ഇത് ചെയ്യാതിരിക്കാനാണ് ഇതെല്ലാം തുറന്നു പറയുന്നത്” -ഭുവന ശേഷന്‍ പറഞ്ഞു.

മീ ടൂ ആരോപണ വിധേയനായ വൈരമുത്തുവിനെ ഡ്രീം ഹൗസ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു അന്ന്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button