ശ്രീനിവാസന്‍ കൊലപാതകം: രണ്ടു പേര്‍ കൂടി പിടിയില്‍; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും

പാലക്കാട്: പാലക്കാട് നടന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി പോലീസ് പിടിയില്‍. ശ്രീനിവാസനെ നേരിട്ട് വെട്ടിയ യുവാവും വാഹനം ഓടിച്ച ഒരാളുമാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടോയേക്കും.

അതേസമയം, പാലക്കാട് ജില്ലയിലെ ഇന്നലെ എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെ ആറംഗ കൊലപാതക സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇക്ബാല്‍ എന്ന ആളെ ആയിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക സമയത്ത് ഇയാള്‍ ഓടിച്ച ആക്ടിവയും പൊലീസ് കണ്ടെത്തി.കൊലയാളി സംഘങ്ങള്‍ ചുവന്ന നിറത്തിലുള്ള മാരുതി കാറില്‍ ആണ് ആയുധം എത്തിച്ചതെന്ന വിവരവും അന്വേഷണത്തില്‍ പൊലീസ് തിരിച്ചറിഞ്ഞു.

എന്നാല്‍, ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ പുതിയ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതികള്‍ പാലക്കാട് ബി ജെ പി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങള്‍ ആയിരുന്നു പൊലീസിന് ലഭിച്ചിരുന്നത്. മൂന്ന് ബൈക്കുകളും കാറും ഉപയോഗിച്ച് ആയിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. ഇതില്‍ അക്രമി സംഘത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറില്‍ ആണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. മേലാമുറിക്കടുത്ത് വെച്ചാണ് ആയുധങ്ങള്‍ അക്രമി സംഘത്തിന് കൈമാറിയത്.

അതേസമയം, കഴിഞ്ഞ ദിവസം ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍ ആയിരുന്നു. കോങ്ങാട് സ്വദേശി ബിലാലിനെ ആണ് അന്വേഷണ സംഘം പിടികൂടിയത്. ആറംഗ കൊലയാളി സംഘമാണ് കൊലപാതകത്തില്‍ പങ്കെടുത്തത് എന്ന് പൊലീസ് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ആയ മൂന്ന് പേരെ കോടതി റിമാന്റ് ചെയ്തിരുന്നു. സദ്ദാം ഹുസൈന്‍, അഷ്ഫാഖ്, അഷ്‌റഫ് എന്നിവരെ ആണ് കോടതി റിമാന്റ് ചെയ്തത്. ഇതിന് പിന്നാലെ ആയിരുന്നു ഒരു പ്രതി കൂടി പൊലീസ് പിടിയില്‍ ആയത്.

അതേസമയം, ജില്ലയില്‍ നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീട്ടിയിരുന്നു. ഈ മാസം 28 – ന് വൈകിട്ട് ആറു മണി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ജില്ലാ കളക്ടര്‍ മൃണ്‍മയീ ജോഷിയുടെതാണ് പുതിയ ഉത്തരവ്. നിരോധാജ്ഞ നീട്ടണമെന്ന് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. ജില്ലയില്‍ ഇത് രണ്ടാം തവണയാണ് നിരോധനാജ്ഞ നീട്ടുന്നത്.

പാലക്കാട് ആദ്യം കൊല്ലപ്പെട്ടത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ ആയിരുന്നു. എന്നാല്‍, സുബൈറിന്റെ കൊലപാതകം നടന്നത് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് ജില്ലയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം നടക്കുകയായിരുന്നു. ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്‍ ആണ് പാലക്കാട് കൊല്ലപ്പെട്ടത്. 45 വയസ്സുണ്ട് ഇദ്ദേഹത്തിന്. ശ്രീനിവാസന് വെട്ടേള്‍ക്കുകയായിരുന്നു. പാലക്കാട് മേലാമുറില്‍ ആയിരുന്നു സംഭവം. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. വെട്ടേറ്റതിന് പിന്നാലെ ഉടന്‍ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News