ഇൻജുറി ടൈമിൽ മിക്കെൽ മെറീനോ; പോർച്ചുഗീസ് പടയോട്ടത്തിന് തടയിട്ട് സ്പെയിൻ ക്വാർട്ടറിൽ, റൊണാൾഡോയ്ക്ക് കണ്ണീരോടെ മടക്കം

ഇൻജുറി ടൈമിൽ മിക്കെൽ മെറീനോ; പോർച്ചുഗൽ കടന്ന് സ്പെയിൻ ക്വാർട്ടറിൽ, റൊണാൾഡോയ്ക്ക് കണ്ണീരോടെ മടക്കം

ഡാലസ്: കളത്തിലിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ വലകുലുക്കിയ മിക്കെൽ മെറീനോയുടെ ഗോളിൽ പോർച്ചുഗലിനെ കീഴടക്കി സ്‌പെയിൻ ക്വാർട്ടറിൽ. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സ്പാനിഷ് സംഘത്തിന്റെ ജയം. 90 മിനിറ്റിലും ഗോൾരഹിതമായി തുടർന്ന മത്സരത്തിന്റെ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെയായിരുന്നു മെറീനോയുടെ ഗോൾ. 85-ാം മിനിറ്റിൽ കളത്തിലിറങ്ങിയ മെറീനോ അങ്ങനെ സ്‌പെയിനിന്റെ വിജയശിൽപിയായി. പെട്ടെന്ന് എടുത്ത ഒരു ഫ്രീകിക്കാണ് സ്‌പെയിനിന്റെ വിജയഗോളിലേക്ക് വഴിവെട്ടിയത്. ഫെറാൻ ടോറസ് നീട്ടി നൽകിയ പന്ത് മെറീനോ വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനും സ്‌പെയിനിനായി.

ലോകകപ്പ് ഉയർത്താനുള്ള ക്രിസ്റ്റ്യാനോയുടെ അവസാന അവസരത്തിനും അതോടെ അവസാനമായി. 41-കാരനായ താരത്തിന് ഇനിയൊരു ലോകകപ്പിന് ബാല്യമുണ്ടാകില്ല. ടൂർണമെന്റിൽ മൂന്നു ഗോൾ നേടിയ ക്രിസ്റ്റ്യാനോ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ടച്ചുകൾ നടത്തിയ മത്സരം ഇതാകും.

പതിഞ്ഞ താളത്തിൽ തുടങ്ങിയ മത്സരത്തിന്റെ ആദ്യ പകുതിയിലുടനീളം ഭാവനാപൂർണമായ നീക്കങ്ങളുമായി സ്‌പെയിൻ കളംനിറഞ്ഞു. എട്ടാം മിനിറ്റിൽ തന്നെ ഡാനി ഓൽമോ നൽകിയ ഒരു ഫസ്റ്റ് ടൈം പാസിൽ നിന്ന് ലഭിച്ച സുവർണാവസരം മിക്കേൽ ഒയർസബാൽ പാഴാക്കി. പിന്നാലെ 12-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഷോട്ട് സ്‌പെയിൻ ാേഗൾകീപ്പർ ഉനായ് സിമോൺ തടുത്തിട്ടു.

16-ാം മിനിറ്റിൽ സ്‌പെയിനിന്റെ ഉറച്ച രണ്ട് ഗോളവസരങ്ങൾ തടഞ്ഞ് പോർച്ചുഗീസ് ഗോളി ഡിയഗോ കോസ്റ്റ ടീമിനെ കാത്തു. ലമിൻ യമാലിനും അലക്‌സ് ബയേനയ്ക്കും ലഭിച്ച അവസരങ്ങളാണ് ഡിയഗോ കോസ്റ്റ തടഞ്ഞത്.

സിമോണും കോസ്റ്റയും ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്തു. 41-ാം മിനിറ്റിൽ നൂനോ മെൻഡസിന്റെ ഷോട്ട് ഗോൾപോസ്റ്റിൽ തട്ടിത്തെറിച്ചത് പോർച്ചുഗലിന് നിർഭാഗ്യമായി. സ്പാനിഷ് താരം ഡാനി ഓൽമോ ആദ്യ പകുതിയിലുടനീളം മികച്ച നീക്കങ്ങളും ത്രൂ പാസുകൾ നൽകിയും കളംനിറഞ്ഞു.

മത്സരത്തിലുടനീളം വലിയ റിസ്‌കുകൾക്ക് മുതിരാതെയാണ് ഇരു ടീമുകളും കളിച്ചത്. അതിനാൽ തന്നെ കാണികളെ കൊണ്ട് കയ്യടിപ്പിക്കുന്ന തരത്തിലുള്ള മുന്നേറ്റങ്ങൾ കുറവായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News