ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്; ‘നാല് സാധാരണക്കാര്‍’ ബഹിരാകാശത്ത്

വാഷിംഗ്ടണ്‍ ഡിസി: സാധാരണക്കാര്‍ക്കും ഇനി ബഹിരാകാശമൊക്കെ ചുറ്റിക്കറങ്ങി കാണാം. ബഹിരാകാശ വിനോദ സഞ്ചാരമെന്ന സ്വപ്ന പദ്ധതിയ്ക്ക് ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനി തുടക്കം കുറിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് വിനോദ സഞ്ചാരികള്‍ മാത്രമുള്ള സ്പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.

ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 5:30നായിരുന്നു വിക്ഷേപണം. ഐസക്മാനോടൊപ്പം സിയാന്‍ പ്രോക്ടര്‍ (51), ഹെയ്ലി ആര്‍സീനക്‌സ് (29), ക്രിസ് സെംബ്രോസ്‌കി (42) എന്നിവരാണ് സംഘത്തിലുള്ളത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂളില്‍ ഇവരെ ബഹിരാകാശത്ത് എത്തിച്ചത്.

പേടകത്തില്‍ ബഹിരാകാശ വിദഗ്ധരല്ലാത്ത നാല് സാധാരണക്കാര്‍ മാത്രമാണ് ഉള്ളത്. ശനിയാഴ്ച സംഘം മടങ്ങിയെത്തും. ഇന്‍സ്പിരേഷന്‍ 4 എന്നാണ് ഈ ഉദ്യമത്തിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവര്‍ യാത്രയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പുകളിലായിരുന്നു. നാല് പേരുടെയൂം യാത്രക്കായി ജേര്‍ഡ് ഐസക്ക്മാന്‍ 200 മില്യണ്‍ ഡോളര്‍ നല്‍കിയതായി ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌പേസ് സെന്ററില്‍ നിന്നും ഉയര്‍ന്ന പേടകം പത്ത് മിനിറ്റിനുള്ളില്‍ ഭ്രമണപഥത്തിലെത്തി. റോക്കറ്റിന്റെ ആദ്യ ഘട്ട ബൂസ്റ്റര്‍ പേടകത്തിന്റെ പകുതിയില്‍ നിന്ന് വേര്‍പെട്ട ശേഷം അറ്റ്‌ലാന്റിക്കിലെ ലാന്‍ഡിംഗ് പ്ലാറ്റ്‌ഫോമില്‍ സുരക്ഷിതമായി തിരിച്ചിറങ്ങി.

ഡ്രാഗണ്‍ ക്രൂ പേടകം ബഹിരാകാശ നിലയത്തിലേക്ക് പോവില്ല. പകരം വിക്ഷേപണത്തിന് ശേഷം മൂന്ന് ദിവസത്തോളം പേടകം ഭൂമിയെ ചുറ്റിക്കറങ്ങും. ബഹിരാകാശത്തെ കാഴ്ചകള്‍ അതിമനോഹരമായി കാണാന്‍ സാധിക്കും വിധത്തിലുള്ള ഒരു ഡോം വിന്‍ഡോയും സ്ഥാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News