ദക്ഷിണകൊറിയയിൽ ആക്ടിങ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു

സോൾ: മുൻപ്രസിഡന്റ് യൂൻ സുക് യോൾ ഹ്രസ്വകാല പട്ടാളനിയമം ഏർപ്പെടുത്തിയതിനെത്തുടർന്ന് രാഷ്ട്രീയാസ്ഥിരത ഉടലെടുത്ത ദക്ഷിണകൊറിയയിൽ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്ക് സൂയെയും പാർലമെന്റ് ഇംപീച്ച് ചെയ്തു.

മുൻപ്രസിഡന്റ് യോളിന്റെ ഇംപീച്ച്‌മെന്റ് ശരിവെക്കണോയെന്ന കാര്യം ഭരണഘടനാക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് ആക്ടിങ് പ്രസിഡന്റിനെയും പുറത്താക്കുന്നത്. ഹാൻ ഡക്ക് സൂവിനെതിരേയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാർലമെന്റ് പാസാക്കിയെങ്കിലും അക്കാര്യത്തിലും അന്തിമതീരുമാനമെടുക്കേണ്ടത് ഭരണഘടനാക്കോടതിയാണ്. പാർലമെന്റ് സൂയെ ഇംപീച്ച് ചെയ്തതിനുപിന്നാലെ, ദക്ഷിണകൊറിയൻ നിയമപ്രകാരം ധനമന്ത്രി ചൊയ് സാങ് മോക്ക് ആക്ടിങ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തു.

പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള 300 അംഗ നാഷണൽ അസംബ്ലിയിൽ വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിലൂടെയാണ് സൂവിനെതിരേയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായത്. 192 പേർ പ്രമേയത്തെ അനുകൂലിച്ചു. ഭരണകക്ഷിയായ പീപ്പിൾസ് പവർ പാർട്ടി (പി.പി.പി.) അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ഭരണഘടനാക്കോടതിയിലെ ഒഴിവുകൾ നികത്താൻ മൂന്നു ജസ്റ്റിസുമാരെ അടിയന്തരമായി നിയമിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രധാനപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി സൂവിനെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്.

വോട്ടെടുപ്പ് അസാധുവാണെന്നു പറഞ്ഞ് പാർലമെന്റിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പി.പി.പി.ക്കാർ, സ്പീക്കറുടെ രാജിയാവശ്യപ്പെട്ടു.വിവാദപട്ടാളനിയമവുമായി ബന്ധപ്പെട്ട് ഡിസംബർ 14-ന് മുൻപ്രസിഡന്റ് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തതോടെയാണ് പ്രധാനമന്ത്രിയായ ഹാൻ ഡക്ക് സൂ ആക്ടിങ് പ്രസിഡന്റായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News