34.4 C
Kottayam
Friday, April 26, 2024

നേരിട്ട് ചോദിച്ചാല്‍ തലപോയാലോ!കിം ജോങ് ഉന്നിന്റെ ഭാരമറിയാൻ എഐ സഹായം തേടി ദക്ഷിണ കൊറിയ

Must read

സോള്‍:ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ (Kim Jong Un) ആരോഗ്യകാര്യത്തിൽ ഏറ്റവും ആശങ്ക ആർക്കായിരിക്കും. സ്വന്തം ഭാര്യയ്ക്കും മക്കൾക്കും എന്ന് പോലും ഉറപ്പിച്ച് പറയാൻ കഴിയാത്ത വിധത്തിൽ രഹസ്യാത്മകമായ ജീവിതമാണ് കിമ്മിന്റേത്. വീശുന്ന കാറ്റ് പോലും സെൻസർ ചെയ്യപ്പെടുന്ന രാജ്യമാണ് ഉത്തര കൊറിയയെന്ന് അറിയാമല്ലോ.

അതിനാൽ തന്നെ കിം ജോങ് ഉന്നിനെക്കുറിച്ച് അദ്ദേഹത്തിന് താത്പര്യമില്ലാത്ത ഒരു വിവരങ്ങളും പുറത്ത് വരാനും സാധ്യതയില്ല. എന്നാൽ കിം ജോങ് ഉന്നിനെക്കുറിച്ചും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും “ആശങ്ക” കൂടിയ ദക്ഷിണ കൊറിയക്കാർ പുള്ളിക്കാരന്റെ ആരോഗ്യനില പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനം ഉപയോഗപ്പെടുത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വീട്ടിൽ നടക്കുന്നതെന്തെന്ന് അറിയാൻ അയൽപ്പക്കക്കാർക്ക് ആകാംക്ഷയുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ചും അപ്പുറത്തുള്ളത് ആഴ്ചയിൽ ഒരിക്കൽ തലയ്ക്ക് മുകളിലൂടെ റോക്കറ്റ് വിട്ടുകളിക്കുന്ന അയൽക്കാരാകുമ്പോൾ.

നേരിട്ട് ചോദിക്കാൻ പേടി..! കിം ജോങ് ഉന്നിന്റെ ഭാരമറിയാൻ എഐ സഹായം തേടി

കിം ജോങ് ഉന്നിന്റെ ഭാരം നിർണയിക്കാൻ വേണ്ടിയാണ് ദക്ഷിണ കൊറിയൻ (South Korea) എജൻസികൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചത്. നടത്തിയ നിരീക്ഷണത്തിൽ കിമ്മിന്റെ ഭാരം 140 കിലോയിൽ കൂടുതലാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞതായി ദക്ഷിണ കൊറിയൻ ചാരസംഘടന അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി കിം പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാറില്ല. ഇതാണ് കിം ജോങ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്കകൾക്ക് കാരണം. ആശങ്കയെന്ന് പറയുമ്പോൾ സ്നേഹം കൊണ്ടല്ലെന്ന് എല്ലാവർക്കുമറിയാമെന്ന് കരുതുന്നു.

അമിത ഭാരത്തോടൊപ്പം കിം ദുശീലങ്ങൾക്ക് അടിമയായിത്തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സിഗററ്റും മദ്യവും അമിതമായി ഉപയോഗിക്കുന്ന ഉത്തര കൊറിയൻ (North Korea) ഏകാധിപതി ഉറക്കമില്ലായ്മ മൂലം കഷ്ടപ്പെടുകയാണെന്നാണ് ഏജൻസികളുടെ വിലയിരുത്തൽ. മെയ് 16 -ന് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ കണ്ണുകൾക്ക് ചുറ്റും കറുത്ത വലയങ്ങൾ ദൃശ്യമാണെന്നും അദ്ദേഹം ക്ഷീണിതനായിരുന്നുവെന്നും ഉത്തര കൊറിയൻ ചാര സംഘടന തങ്ങളുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണ കൊറിയൻ പാർലമെന്ററി ഇന്റലിജൻസ് കമ്മിറ്റിയ്ക്ക് മുമ്പിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. സമിതിയിൽ അംഗമായ യൂ സാങ് ബമ്മാണ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വിട്ടത്. കിം കടുത്ത ഉറക്കമില്ലായ്മ പ്രശ്നങ്ങൾ നേരിടുന്നുവെന്നായിരുന്നു യൂ സാങിന്റെ വെളിപ്പെടുത്തൽ. ഉറക്കമില്ലായ്മക്കുള്ള ചികിത്സകളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ഉത്തര കൊറിയൻ ഉദ്യോഗസ്ഥർ വിദേശരാജ്യങ്ങളിൽ അന്വേഷണം നടത്തുന്നതായും എജൻസി കണ്ടെത്തിയിട്ടുണ്ട്. വിദേശനിർമിത സിഗററ്റുകളും വില കൂടിയ സ്നാക്സും വാങ്ങി സംഭരിക്കുന്നത് ഉത്തര കൊറിയ വർധിപ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

കിം അടക്കമുള്ള നേതാക്കളുടെ ആരോഗ്യ വിവരങ്ങൾ അതീവ രഹസ്യമായിട്ടാണ് ഉത്തര കൊറിയ സൂക്ഷിക്കുന്നത്. എന്നാൽ കിം ചില ദിവസങ്ങളിൽ പുലർച്ചെ അഞ്ച് മണി വരെ ജോലിയെടുക്കാറുണ്ടെന്ന് ഉത്തര കൊറിയൻ പത്രമായ റോഡോങ് സിൻമുൻ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കിമ്മിന്റെ ആരോഗ്യപ്രശ്നങ്ങൾക്കുള്ള തെളിവായാണ് കണക്ക് കൂട്ടുന്നത്. മറ്റൊരു രാജ്യത്തെ ഏകാധിപതിയുടെ ആരോഗ്യത്തിൽ എന്തിനാവും അയൽരാജ്യം ആശങ്കപ്പെടുന്നതെന്നാവും യൂസേഴ്സ് ചിന്തിക്കുന്നത്. എന്നാൽ ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്.

ഉത്തര കൊറിയ പോലെയൊരു എകാധിപത്യ രാജ്യത്ത് ഭരണസുസ്ഥിരതയ്ക്കും ആഭ്യന്തര സമാധാനത്തിനും രാജ്യത്തെ നേതാവിന്റെ ആരോഗ്യ സാഹചര്യം നിർണായകമാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടാൽ ഭരണപ്രതിസന്ധിയും അധികാരം പിടിക്കാനുള്ള അട്ടിമറികളും ഒക്കെ പ്രതീക്ഷിക്കാം. ഒരു പക്ഷെ ഭരണം നിലനിർത്താനും ദേശീയ ഐക്യം കാത്ത് സൂക്ഷിക്കാനുമൊക്കെ അയൽ രാജ്യങ്ങളെ ആക്രമിക്കുന്ന സാഹചര്യവും ആഭ്യന്തര കലാപവും അഭയാർഥി പ്രവാഹവും സംഭവിക്കാം. ഇതൊക്കെ കൊണ്ടാണ് അയൽ രാജ്യത്തെ അധികാരിയുടെ ആരോഗ്യത്തിൽ ദക്ഷിണ കൊറിയൻ എജൻസികൾ ആശങ്കപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week