CrimeKeralaNews

കാമുകന് അയച്ച ചിത്രം തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടി,നഗ്നചിത്രം കൈക്കലാക്കി ഹാക്കർ പണവും തട്ടി

കോട്ടയം: പ്രണയത്തിലായിരുന്നപ്പോൾ കാമുകന് അയച്ചുനൽകിയ ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടിയെ വിദ്യാർഥിനിക്ക് വിലയായി നൽകേണ്ടിവന്നത് സ്വന്തം നഗ്നചിത്രങ്ങളും കൂട്ടികാരിയുടെ മാല പണയംവെച്ച കാൽലക്ഷം രൂപയും.

സംഭവത്തിൽ നഗ്നചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ പോലീസ് പിടികൂടി. പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പിൽ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ഇഷാം നജീബിനെ (22) ഏറ്റുമാനൂർ പോലീസ് ഇൻസ്പെക്ടർ പ്രസാദ് ഏബ്രഹാം വർഗീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനി യുവാവുമായി പ്രണയത്തിലായിരുന്നപ്പോൾ ചിത്രങ്ങൾ അയച്ചുനൽകിയിരുന്നു.

ഇതറിഞ്ഞ കാമുകന്റെ സുഹൃത്ത് വിദ്യാർഥിനിയുമായി ബന്ധപ്പെട്ട് കാമുകന്റെ ഫോണിൽ നഗ്നചിത്രങ്ങളുണ്ടെന്നും ഈ ചിത്രങ്ങൾ ഫോണിൽനിന്ന് ഹാക്ക് ചെയ്ത് തരാമെന്നും അറിയിച്ചു. ഇതിന് വിദ്യാർഥിനി സമ്മതിച്ചതോടെ വീണ്ടും വിളിച്ച് ചിത്രങ്ങൾ കണ്ടെത്തിയെന്നും താരതമ്യം ചെയ്തുനോക്കാൻ പുതിയ നഗ്നചിത്രങ്ങൾ അയച്ചുനൽകാനും ആവശ്യപ്പെട്ടു.

എന്നാൽ, ചിത്രങ്ങൾ നൽകാൻ വിദ്യാർഥിനി തയ്യാറായില്ല. തുടർന്ന് വിവരം വിദ്യാർഥിനി തന്റെ കൂട്ടുകാരിയെ അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട തന്റെ സുഹൃത്തായ പുതിയ ഹാക്കറെ കൂട്ടുകാരി പരിചയപ്പെടുത്തി. കാര്യങ്ങളറിയിച്ചതോടെ ചിത്രങ്ങൾ തിരിച്ചെടുത്തുനൽകാമെന്ന് പുതിയ ഹാക്കർ ഉറപ്പുനൽകി.

പിന്നീട് ചിത്രങ്ങൾ വീണ്ടെടുത്തെന്നും താരതമ്യംചെയ്യാൻ വിദ്യാർഥിനിയോട് നഗ്നചിത്രങ്ങൾ അയച്ചുതരാനും പുതിയ ഹാക്കർ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാർഥിനി സ്വന്തം നഗ്നചിത്രങ്ങളെടുത്ത് അറസ്റ്റിലായ ഹാക്കർക്ക് അയച്ചുനൽകി.

ചിത്രങ്ങൾ ലഭിച്ചതോടെ ഇവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കാൽലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. വിദ്യാർഥിനി വിവരം അറിയിച്ചതോടെ പണം കണ്ടെത്താൻ കൂട്ടുകാരി സ്വന്തം മാല ഊരി നൽകി. ഇത് പണയംവെച്ച് വിദ്യാർഥിനി ഹാക്കർക്ക് 20,000 രൂപ നൽകിയെങ്കിലും വീണ്ടും ഭീഷണി തുടർന്നു.

ഇതോടെ വിദ്യാർഥിനി പോലീസ് സഹായം തേടുകയായിരുന്നു. വിദ്യാർഥിനിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത ഏറ്റുമാനൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാക്കറെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button