വീട്ടുവഴക്കിനിടെ അച്ഛൻ തീകൊളുത്തിയ മകൻ മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: അച്ഛന്‍ തീകൊളുത്തിയ മകന്‍ ആശുപത്രിയില്‍വെച്ച് മരിച്ചു. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമല്‍ രാജ് (18) ആണ് മരിച്ചത്. അമല്‍ രാജിനെയും അമ്മ ബിന്ദു വിനെയും ഞായറാഴ്ചയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജേന്ദ്രൻ ഞായറാഴ്ച മരിച്ചിരുന്നു.

ഊന്നിന്‍മൂട് ചെമ്പകശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അമല്‍. ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് അമല്‍രാജിനെയും അമ്മ ബിന്ദുവിനെയും അച്ഛന്‍ രാജേന്ദ്രന്‍ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന തിന്നര്‍ ഒഴിച്ച് തീകൊളുത്തിയത്. ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച രാജേന്ദ്രനും ഗുരുതരമായി പൊള്ളലേറ്റിരുന്നതിനാല്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.

ബിന്ദുവിനേയും മകന്‍ അമല്‍രാജിനെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ​ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍, പൊള്ളല്‍ ഗുരുതരമായതിനാല്‍ ചികിത്സയിലിരിക്കെ അമല്‍രാജ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുടുബപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും കഴിഞ്ഞ എട്ട് മാസമായി അകന്ന് കഴിയുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നിന് കുടുബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി മകനെയും മകള്‍ സാന്ദ്രയെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രാജേന്ദ്രന്‍ വീട്ടില്‍ കരുതിയിരുന്ന തിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

ഈ സമയം മകള്‍ വീടിന് വെളിയില്‍ നില്‍ക്കുകയായിരുന്നു. നിലവിളി കേട്ട് മകളും നാട്ടുകാരും ഓടി എത്തുമ്പോഴേക്കും രാജേന്ദ്രന്‍ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു. വീടിനും തീ പടര്‍ന്നിരുന്നു. വര്‍ക്കല അ​ഗ്നിരക്ഷാസേനയും അയിരൂര്‍ പൊലീസും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായ രാജേന്ദ്രന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന തിന്നര്‍ ഉപയോഗിച്ചാവും തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News