ഇന്‍ഡോറിൽ മകൻ അച്ഛനെ വെടിവെച്ചു കൊന്നു, ആസൂത്രണം അമ്മയുടെ അറിവോടെ; കാരണമിതാണ്‌

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ സ്വത്ത് കൈവിട്ടുപോകുമെന്ന സംശയത്തില്‍ മകന്‍ അച്ഛനെ വെടിവെച്ച് കൊന്നു. ഉജ്ജയിനിലെ മുന്‍ കോണ്‍ഗ്രസ് നേതാവായ കലിം ഖാന്‍ എന്ന ഗുഡ്ഡു (60) ആണ് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. സ്വത്തുക്കള്‍ കൈവിട്ടുപോകും എന്ന ഭാര്യയുടെയും മക്കളുടെയും ഭയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കലിം ഖാന്റെ ഭാര്യയും മറ്റ് മക്കളും കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ പങ്കാളികളാണെന്ന് ഉജ്ജയിന്‍ പോലീസ് അറിയിച്ചു.

കലിം ഖാന്‍ 13-ാം വയസില്‍ വീട്ടില്‍നിന്ന് പുറത്താക്കിയ ഡാനിഷ് അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പമാണ് വളര്‍ന്നത്. കലിം ഖാന് അദ്ദേഹത്തിന്റെ അനന്തരവനോടുള്ള പ്രത്യേക മമതയാണ് ഭാര്യയിലും മക്കളിലും സംശയം സൃഷ്ടിച്ചതെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത് എന്ന് പോലീസ് പറയുന്നു. ഒന്നരവയസുമുതല്‍ അന്തരവനെ വളര്‍ത്തിയത് കലിം ഖാനാണ്. ഇയാള്‍ക്കായി അടുത്തിടെ കോടികള്‍ വിലമതിക്കുന്ന സ്ഥലവും കലിം ഖാന്‍ വാങ്ങിയിരുന്നു.

ഇതോടെയാണ് കലിം ഖാന്‍ സ്വത്തുക്കള്‍ മുഴുവന്‍ അനന്തരവന് നല്‍കുമെന്ന് സംശയം ഭാര്യയിലും മക്കളിലും ഉടലെടുത്തത്. ഇതോടെ പ്രതികള്‍ കലിം ഖാനെ കൊല്ലാന്‍ പദ്ധതികള്‍ തയ്യാറാക്കി. ഒക്ടോബര്‍ നാലാം തീയതിയാണ് കലിം ഖാനുനേരെ ആദ്യ വധശ്രമം ഉണ്ടായത്. രാവിലെ നടക്കാന്‍ പോയ കലിം ഖാനെ പ്രതി വെടിവെച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. പിന്നാലെ കലിം ഖാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലഗംഗ പോലീസ് ഇയാളുടെ ബന്ധുകൂടിയായ അഭിഷേക് ഖാനെ അറസ്റ്റുചെയ്തു.

ഇതിനെക്കുറിച്ച് കലിം ഖാന്‍ ഭാര്യയോടും മക്കളോടും സംസാരിച്ചിരുന്നു. ഇതോടെയാണ് ഇനിയും വൈകാതെ കലിം ഖാനെ കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചത്. വീടിന്റെ ഒന്നാംനിലയിലെ കിടപ്പറയില്‍വെച്ചാണ് ഡാനിഷ് അച്ഛനുനേരെ വെടിയുതിര്‍ത്തത്. ഈ സമയം കിലം ഖാന്റെ ഭാര്യയും ഡാനിഷിന്റെ അമ്മയുമായ നിലോഫറും ഈ മുറിയില്‍ ഉണ്ടായിരുന്നു. നാടന്‍ തോക്കുപയോഗിച്ചാണ് ഡാനിഷ് കൃത്യം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News