പിതാവിനെ ഓടിച്ചിട്ട് ക്രൂരമായി മര്‍ദ്ദിച്ച് മകനും മരുമകളും; അയല്‍വാസി പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെ കേസെടുത്ത് പൊലീസ്; ഇരുവരും കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പിതാവിനെ മകനും മരുമകളും ചേര്‍ന്ന് തല്ലിച്ചതച്ചതായി പരാതി. അടൂര്‍ പറക്കോട് തളിയാട്ടുകോണത്ത് തങ്കപ്പനെയാണ് മകന്‍ സിജു, ഭാര്യ സൗമ്യ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പിതാവ് വീട്ടില്‍ വരുന്നത് ഇഷ്ടമില്ലാത്തതിനാല്‍ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇരുവരെയും കസ്റ്റഡിയിലെടുത്തു. തങ്കപ്പനെ ആദ്യം സിജു പൈപ്പു കൊണ്ടും പിന്നീട് മകന്റെ ഭാര്യ വടികൊണ്ടും ക്രൂരമായി തല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു ആക്രമണം. അയല്‍വാസി പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ബുധനാഴ്ച ഉച്ചയോടെയണ് വ്യാപകമായി പ്രചരിച്ചത്. പിന്നാലെ അടൂര്‍ പോലീസ് വിഷയത്തില്‍ ഇടപെടുകയും തങ്കപ്പന്റെ മൊഴി എടുക്കുകയും ചെയ്തു. തുടര്‍ന്ന് സുജുവിനെയും സൗമ്യയെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തനിയെ മറ്റൊരു വീട്ടിലാണ് തങ്കപ്പന്‍ താമസിച്ചിരുന്നത്. തങ്ങളുടെ വീട്ടിലേക്ക് വരരുതെന്ന് തങ്കപ്പനേനോട് മകന്‍ പറഞ്ഞിരുന്നെന്നാണ് വിവരം. എന്നാല്‍ ഞായറാഴ്ച തങ്കപ്പന്‍ വീട്ടിലെത്തിയതോടെ മകനും മരുമകളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് മറ്റൊരു വീട്ടിലാണ് തങ്കപ്പന്‍ താമസിച്ചിരുന്നത്. ഇളയ മകനായ സിജുവിന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു തങ്കപ്പന്‍. വീട്ടുവളപ്പില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് മര്‍ദ്ദനമേറ്റത്. ആദ്യം സിജു പൈപ്പ് ഉപയോഗിച്ച് അടിക്കുകയും പിന്നീട് മരുമകള്‍ സൗമ്യ കമ്പുകൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് നടപടിയെടുത്തത്. കുടുംബ പ്രശ്‌നങ്ങളാണ് മര്‍ദ്ദനത്തിന് പിന്നിലെ കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ തങ്കപ്പന് പരാതി ഇല്ലായെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News