തിരുവനന്തപുരം: സോളാർ കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കെ.ബി. ഗണേഷ് കുമാറാണെന്ന ചാണ്ടി ഉമ്മന്റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ രംഗത്ത്. ഉമ്മൻചാണ്ടി തന്നെ ദ്രോഹിച്ചതിന് കണക്കില്ലെന്നും തന്റെ കുടുംബം തകർത്തതിലും മക്കളിൽനിന്ന് തന്നെ അകറ്റിയതിലും അദ്ദേഹത്തിന് പങ്കുണ്ടെന്നും ഗണേഷ് കുമാർ ആരോപിച്ചു. ചാണ്ടി ഉമ്മന്റെ ആരോപണങ്ങൾക്കെതിരേ രൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്.
തന്റെ കുടുംബം തകർത്ത് മക്കളേയും തന്നെയും രണ്ട് വഴിക്കാക്കിയത് ഉമ്മൻചാണ്ടിയാണെന്ന് ഗണേഷ് കുമാർ ആരോപിച്ചു. ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്നും വായിൽ വിരലിട്ടാൽ പഴയ കഥകൾ പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇത്രയുംകാലം ഇല്ലാതിരുന്ന ‘രഹസ്യം’ ഇപ്പോൾ പുറത്തുവിടുന്നത് ആരെ പറ്റിക്കാനാണെന്നും ഗണേഷ് ചോദിച്ചു.
വിശ്വാസിയായ ചാണ്ടി ഉമ്മൻ ബൈബിൾ വായിക്കണം. കള്ളം പറയുന്നവരേയും കള്ളസാക്ഷി പറയുന്നവരേയും ദൈവം ശിക്ഷിക്കും. ചാണ്ടി ഉമ്മൻ കൂലിത്തല്ലുകാരെപ്പോലെ ഇറങ്ങിത്തിരിക്കരുതെന്നും രാഷ്ട്രീയം ഉണ്ടെങ്കിൽ അത് നേരിട്ട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിതാവ് ജീവിച്ചിരിപ്പില്ലാത്തതിനാൽ അവർ തമ്മിൽ നടന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ പറയാനില്ലെന്നും ചെയ്ത കാര്യങ്ങളെക്കുറിച്ച് ഗണേഷ്‌കുമാർ സ്വന്തം മനഃസാക്ഷിയോട് ചോദിക്കട്ടെ എന്നും ചാണ്ടി ഉമ്മൻ മറുപടി നൽകി.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ഗണേഷ് കുമാറാണെന്ന് പത്തനാപുരത്ത് നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കവേ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. രാഷ്ട്രീയലക്ഷ്യംവെച്ച് ഉമ്മൻചാണ്ടിയെ കുടുക്കി എൽഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു ഗണേഷ് കുമാറെന്ന ആരോപണത്തെ ശരിവയ്ക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. സോളാർ കേസിലെ പരാതിക്കാരിയുടെ പരാതി 18 പേജിൽനിന്ന് 28 ആയി കൂടിയതിനു പിന്നിൽ ഗണേഷ്‌കുമാറാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചിരുന്നു.


