ക്ലച്ച് പിടിച്ചപ്പോള്‍ വഴുവഴുപ്പ്, ഭാര്യയും മകളുമായി യുവാവ് സഞ്ചരിച്ചത് അഞ്ചുകിലോമീറ്റർ; പാമ്പിന്റെ കടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവും കുടുംബവും

ഇടുക്കി: അടിമാലിയില്‍ പാമ്പിന്റെ കടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവും കുടുംബവും. ബൈക്കില്‍ പാമ്പ് കയറിക്കൂടിയതറിയാതെ ഭാര്യയും മകളുമായി യുവാവ് അഞ്ചുകിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്.

മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറില്‍ കയറ്റിവിട്ടശേഷം വീട്ടിലേക്കു വരുംവഴി ബൈക്കിന്റെ ക്ലച്ചിലാണ് പാമ്പിനെ കണ്ടത്. അടിമാലി അമ്പലപ്പടി എസ്എച്ച് കോണ്‍വന്റിനു സമീപം താമസിക്കുന്ന ബിനീഷാണു പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

ബൈക്ക് ഓടിക്കുന്നതിനിടെ ക്ലച്ചില്‍ പിടിച്ചപ്പോള്‍ വഴുവഴുപ്പ് തോന്നി. തുടര്‍ന്ന് കൈ മാറ്റി നോക്കുമ്പോഴാണ് ഹാന്‍ഡിലില്‍ പാമ്പ് നീളത്തില്‍ കിടക്കുന്നത് കണ്ടത്. വിഷമുള്ള വളവളപ്പന്‍ പാമ്പാണ് ഹാന്‍ഡിലില്‍ കിടന്നിരുന്നത്.തിങ്കളാഴ്ച രാത്രി എട്ടോടെയാണു ഭാര്യ ഹര്‍ഷ, മകള്‍ പാര്‍വണ (3 വയസ്സ്) എന്നിവരുമായി യുവാവ് അടിമാലി ടൗണിലേക്കു പോയത്. തിരികെപ്പോകാന്‍ ഒരുങ്ങുമ്പോഴാണ് ശക്തമായ മഴ പെയ്തത്.

തുടര്‍ന്നു ഭാര്യയെയും മകളെയും ഭാര്യാപിതാവിന്റെ കാറില്‍ വീട്ടിലേക്കു വിട്ടു. പിന്നീടു വീട്ടിലേക്കു വരുമ്പോഴാണു ബൈക്കില്‍ പാമ്പിനെ കണ്ട് ബിനീഷ് ഞെട്ടിയത്. ഉടന്‍ ബൈക്കില്‍നിന്നു ചാടിയിറങ്ങി. ഇതോടെ സമീപവാസികളും എത്തി. അതിനിടെ പാമ്പ് ഇഴഞ്ഞു സമീപത്തെ പുരയിടത്തിലേക്കു മറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News