KeralaNews

മലബാറിലും സ്ലീപ്പർ കോച്ചുകൾ കുറയുന്നു,കേരളത്തിലെ തിരക്കേറിയ നാല് ട്രെയിനുകളിൽ മാറ്റം,ചിലവേറും യാത്രാദുരിതം കൂടും

കണ്ണൂർ: കേരളത്തിലെ തിരക്കേറിയ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകള്‍ വെട്ടിക്കുറച്ച് എസി കോച്ചുകളാക്കുന്നത് തുടർന്ന് റെയിൽവെ. മലബാർ എക്സ്പ്രസിൽ ഇന്ന് മുതൽ ഒരു സ്ലീപ്പർ കോച്ച് കൂടി കുറയും. തിരക്കേറിയ റൂട്ടുകളിൽ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് റെയിൽവെയുടെ നീക്കം.

കേരളത്തിലെ തിരക്കേറിയ നാല് ട്രെയിനുകളിലാണ് റെയിൽവെ മാറ്റം വരുത്തിയത്. മാവേലി എക്സ്പ്രസ്, ചെന്നൈ മെയിൽ, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ കോച്ചുകളുടെ മാറ്റം കഴിഞ്ഞ ആഴ്ച പ്രാബല്യത്തിൽ വന്നിരുന്നു.

മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് ഇന്നു മുതൽ ഒരു സ്ലീപ്പർ കോച്ച് എസി കോച്ചായി മാറുക. നിലവിൽ 10 സ്ലീപ്പർ കോച്ചുകളും 4 എസി ത്രീ ടയർ കോച്ചുകളുമാണ് മലബാർ എക്സ്പ്രസിലുളളത്. പുതിയ മാറ്റത്തോടെ 72 സീറ്റുകള്‍ എസി 3 ടയർ കോച്ചിലേക്ക് മാറും. യാത്രയുടെ ചെലവുമേറും.

എല്ലാ വണ്ടികളിലും ഘട്ടം ഘട്ടമായി സ്ലീപ്പർ കോച്ചിന്റെയും ജനറൽ കോച്ചിന്റെയും എണ്ണം കുറച്ച് എസി കോച്ചുകളുടെ എണ്ണം കൂട്ടുകയെന്നതാണ് റെയിൽവെയുടെ പുതിയ നയം. വന്ദേഭാരത് അടക്കമുളള പ്രീമിയം സർവീസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഈ റൂട്ടുകളിൽ ലഭിച്ചത്.

യാത്രക്കാരേറെയുളള റൂട്ടുകളിലെ സാമ്പത്തിക നേട്ടം മുന്നിൽ കണ്ടാണ് റെയിൽവേയുടെ നീക്കം. മിതമായ നിരക്കിൽ യാത്ര ചെയ്യാവുന്ന സ്ലീപ്പർ കോച്ചുകളെ ആശ്രയിക്കുന്നവർക്കാണ് ഈ തീരുമാനം ഇരുട്ടടിയാകുന്നത്.

സ്പീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി നേരത്തെ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചിരുന്നു. ലക്ഷക്കണക്കിന് സാധാരണ ട്രെയിന്‍ യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്.

റിസര്‍വേഷന്‍ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥ നിലവിലുണ്ട്. തത്കാല്‍ ടിക്കറ്റുകളെടുപ്പിച്ച് കൊള്ളലാഭമുണ്ടാക്കാനാണ് റെയില്‍വെ ശ്രമിക്കുന്നതെന്ന് എംപി കത്തില്‍ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button