NationalNews

ഉറക്കംവിട്ടില്ല!വിക്രമും പ്രഗ്യാനും ‘ഉണരാൻ’ വൈകും;നടപടി ശനിയാഴ്ചത്തേയ്ക്കു മാറ്റി ഐഎസ്ആർഒ

ബെംഗളൂരു: ചന്ദ്രയാൻ–3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്തുന്ന നടപടി നാളത്തേയ്ക്കു മാറ്റി ഐഎസ്ആർഒ. സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നീലേഷ് ദേശായി ആണ് ഇക്കാര്യ അറിയിച്ചത്. ലാൻഡറും റോവറും ഇന്നു വൈകിട്ട് റീആക്ടിവേറ്റ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇതു ശനിയാഴ്ചത്തേയ്ക്കു മാറ്റിയെന്ന് നീലേഷ് ദേശായി പറഞ്ഞു. റോവർ ഏകദേശം 300-350 മീറ്റർ ദൂരത്തേയ്ക്കു മാറ്റാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ 105 മീറ്റർ മാത്രമേ നീക്കാൻ സാധിച്ചുള്ളൂ എന്ന് നീലേഷ് ദേശായി വ്യക്തമാക്കി.

ഓഗസ്റ്റ് 23 നു വൈകിട്ട് 6.04 നാണു വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് സെപ്റ്റംബർ 2നു റോവറും 4ന് ലാൻഡറും സ്ലീപിങ് മോഡിലേക്കു മാറിയത്. അടുത്ത സൂര്യോദയത്തിൽ കൃത്യമായ സൂര്യപ്രകാശം കിട്ടുന്നവിധം ലാൻഡറിന്റെയും റോവറിന്റെയും സോളർ പാനലുകൾ ക്രമീകരിച്ച് സർക്യൂട്ടുകളെല്ലാം സ്ലീപിങ് മോഡിലേക്കു മാറ്റിയിരുന്നു.

സൂര്യപ്രകാശം ഇല്ലാതായതോടെ ഏതാണ്ട് മൈനസ് 180 ഡിഗ്രി സെൽഷ്യസെന്ന കൊടുംതണുപ്പിൽ കഴിഞ്ഞ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സൂര്യപ്രകാശം ലഭിക്കുമ്പോൾ 22ന് ഉണർന്നെഴുന്നേൽക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഐഎസ്ആർഒ. ഇതിനുള്ള നടപടിക്രമങ്ങളാണ് 23ലേക്ക് മാറ്റിയത്.

അധികം വൈകാതെ ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തിലെത്തിക്കുകയും മനുഷ്യനെ ചന്ദ്രനിൽ ഇറക്കുകയുമാണ് ഐഎസ്ആർഒയുടെ ലക്ഷ്യമെന്ന് ചെയർമാൻ എസ് സോമനാഥ്. 

ഐഎസ്ആർഒയുടെ പ്രവർത്തനങ്ങൾ നോക്കുകയാണെങ്കിൽ, ആശയവിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണം, വിദൂര സംവേദന ഉപഗ്രഹങ്ങൾ തുടങ്ങിയവയിൽ ഞങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാണാം. ദേശീയ ആവശ്യങ്ങളും ചില സയൻസ് മിഷനുകളും നിറവേറ്റാനായിരുന്നു ഇത്തരം പദ്ധതികൾ. എന്നാൽ ചന്ദ്രയാൻ-3 ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു.  പര്യവേക്ഷണങ്ങളും ശാസ്ത്രീയ ദൗത്യങ്ങളും തുടരണം. നമ്മുടെ ലക്ഷ്യങ്ങൾ ചന്ദ്രനിൽ ഇറങ്ങുക എന്നതിൽ പരിമിതപ്പെടുത്തുന്നതിനു പകരം ഉയർന്നതാകണം. ചാന്ദ്രദൗത്യം മൂന്നെണ്ണവും മംഗൾയാനും ചെയ്തു. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ പോകുന്ന ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് പദ്ധതിയും നിലവിലുണ്ട്. പുനരുപയോഗം സാധ്യതയും പരീക്ഷിക്കും. ഇവയെല്ലാം സംയോജിപ്പിക്കുന്നത് മനുഷ്യൻ ഒരു ദിവസം ചന്ദ്രനിലേക്ക് പോകുമെന്ന സവിശേഷമായ ഒരു ആശയത്തിലേക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. 

നമ്മൾ എങ്ങനെയാണ് ഒരു ബഹിരാകാശ നിലയം ഭ്രമണപഥത്തിൽ എത്തിക്കുക? എന്തുകൊണ്ടാണ് നമുക്ക് ബഹിരാകാശത്ത് ഡോക്ക് ചെയ്ത് ശക്തമായ ആശയങ്ങൾ സങ്കൽപ്പിക്കാൻ കഴിയാത്തത്? ഈ കാര്യങ്ങളെല്ലാം ആലോചിക്കാൻ ഞങ്ങൾക്കും ആവേശമുണ്ട്. ഇന്ന് നമുക്കുള്ള കഴിവും ഭാവിയിൽ സ്വന്തമാക്കുന്ന കഴിവും ഉപയോഗിച്ച് ബഹിരാകാശ നിലയം ഭ്രമണപഥത്തിലേക്ക് അയക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്രദർശനത്തിന് മാത്രമല്ല, പരീക്ഷണങ്ങൾ നടത്തുകയായിരിക്കും നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ഉറപ്പായും സംഭവിക്കും. എന്നാൽ അതിനപ്പുറം എന്ത് സംഭവിക്കും. സുസ്ഥിര മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതി തുടരുമോ, എങ്കിൽ എങ്ങനെ നിലനിർത്തണം, എന്തുകൊണ്ട് നിലനിർത്തണം തുടങ്ങിയവയൊക്കെയാണ് ഞങ്ങൾക്ക് മുന്നിലുള്ള ചോദ്യങ്ങൾ. 2047 അമൃത് കാലിൽ ചന്ദ്രയാൻ, ഗഗൻയാൻ പദ്ധതികൾ സംയോജിപ്പച്ച് ബഹിരാകാശത്തേക്കും ചന്ദ്രനിലേക്കും ഭൂമിയിലേക്കുമുള്ള യാത്രക്കായി ഉപയോ​ഗിക്കുക എന്ന ആശയം നടപ്പാകുമായിരിക്കും.

അത് സംഭവിക്കുകയാണെങ്കിൽ മഹത്തായ കാര്യമാണ്. പക്ഷേ ഇതിന് ചന്ദ്രനെക്കുറിച്ചുള്ള തുടർച്ചയായ പര്യവേക്ഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രനിലേക്ക് ഒരു റോബോട്ടിനെ അയക്കാൻ കഴിയുന്ന തലത്തിലേക്ക് ചന്ദ്രയാൻ ദൗത്യത്തെ ഉയർത്തണം. പര്യവേക്ഷണം നടത്തി കുറച്ച് സാമ്പിളുകൾ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യക്കാരൻ തീർച്ചയായും ചന്ദ്രനിൽ ഇറങ്ങുമെന്നും സോമനാഥ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button