വൈക്കം-പിറവം സ്റ്റേഷനിടയില്‍ പാളത്തില്‍ മരക്കഷ്ണവും സ്ലാബും; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തലയോലപ്പറമ്പ്: റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബും മരക്കഷ്ണവും. ലോക്കോ പൈലറ്റുമാര്‍ ദൂരെ നിന്നേ ഇവ കണ്ട് വേഗം കുറച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീവണ്ടികള്‍ ഇവയ്ക്കു മുകളിലൂടെ കടന്നുപോയി. വൈക്കം റോഡ് സ്റ്റേഷനും പിറവം റോഡ് സ്റ്റേഷനുമിടയില്‍ പൊതി റെയില്‍വേ മേല്‍പ്പാലത്തിന് അടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.30-നാണ് സംഭവം. മരക്കഷ്ണത്തിനും സ്ലാബിനും മുകളിലൂടെ കയറിയ തീവണ്ടികള്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയാണ് യാത്ര തുടര്‍ന്നത്.

അട്ടിമറിശ്രമം അല്ലെന്നും ആരുടെയോ വികൃതി ആയിരിക്കാമെന്നും റെയില്‍വേ ഡെപ്യൂട്ടി കമ്മിഷണര്‍( സെക്യൂരിറ്റി വിഭാഗം) ഗോപകുമാര്‍ പറഞ്ഞു. കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന വെരാവല്‍ എക്‌സ്പ്രസാണ് തടിക്കഷണത്തിലൂെട കയറിയത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് കോണ്‍ക്രീറ്റ് സ്ലാബിലൂടെയും കയറി. വെരാവല്‍ എക്‌സ്പ്രസ്സ് അവിടെത്തന്നെ നിര്‍ത്തി.

പാളത്തിലുണ്ടായിരുന്നത് തടിക്കഷണം എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. പിന്നീട് കോട്ടയം സ്റ്റേഷനിലും സുരക്ഷാപരിശോധന ഉണ്ടായി. മംഗളൂരു എക്‌സ്പ്രസ് എറണാകുളത്ത് എത്തി സുരക്ഷാ പരിശോധന നടത്തി യാത്ര തുടര്‍ന്നു. വെരാവല്‍ എക്‌സ്പ്രസ്സിലെ ലോക്കോപൈലറ്റ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിച്ചിരുന്നു.

റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗവും റെയില്‍വേ പോലീസും തലയോലപ്പറമ്പ് പോലീസും ഉടന്‍ സ്ഥലത്തെത്തി. വൈക്കം ഡിവൈ.എസ്.പി. എ.ജെ തോമസ്, തലയോലപ്പറമ്പ് സി.ഐ. മനോജ്, എസ്.ഐ.മാരായ വി.വിദ്യ, സുധീരന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പിന്നീട് ഡോഗ് സ്‌ക്വാഡും പരിശോധനയ്‌ക്കെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News