യുക്രൈന് 28 രാജ്യങ്ങളുടെ ആയുധ സഹായം?, ഉടന്‍ എത്തുമെന്ന് സെലന്‍സ്‌കി; നെതര്‍ലാന്‍ഡ്സ് മിസൈലുകള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്

കീവ്: റഷ്യയുടെ ആക്രമണം നേരിടുന്ന യുക്രൈന് നെതര്‍ലാന്‍ഡ്സ് 200 വ്യോമവേധ മിസൈലുകള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര തലത്തില്‍ ആയുധ സഹായം ലഭിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിന്റെ ആധികാരികത വ്യക്തമല്ല. അതേസമയം യുഎസ്, യുകെ ഉള്‍പ്പെടെ 28 രാജ്യങ്ങള്‍ യുക്രൈനെ സഹായിക്കാന്‍ സമ്മതിച്ചതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആയുധ സഹായം ലഭിക്കുമെന്ന സെലന്‍സ്‌കിയുടെ പ്രഖ്യാപനം. പങ്കാളി രാഷ്ട്രങ്ങളില്‍നിന്ന് ആയുധവും മറ്റ് സൈനിക സഹായവും ലഭിക്കുമെന്ന് സെലന്‍സ്‌കി അറിയിച്ചു.

റഷ്യയ്ക്കു മുന്നില്‍ ആയുധം വച്ചു കീഴടങ്ങില്ലെന്നു വ്യക്തമാക്കി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുടെ പുതിയ വിഡിയോ സന്ദേശം. കീഴടങ്ങാന്‍ താന്‍ നിര്‍ദേശിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ സെലന്‍സ്‌കി പറഞ്ഞു.”ഇല്ല, നമ്മള്‍ കീഴടങ്ങുന്നില്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഇത് നമ്മുടെ മണ്ണാണ്, നമ്മുടെ രാജ്യമാണ്. നമ്മുടെ കുട്ടികള്‍ക്കു വേണ്ടി നമ്മളതിനെ കാത്തുവയ്ക്കും”- സെലന്‍സ്‌കി പറയുന്നു. ഔദ്യോഗിക വസതിക്കു മുന്നില്‍ നിന്നാണ് വിഡിയോ ചിത്രീകരിച്ചിട്ടുള്ളത്.

രണ്ടു ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രൈന്‍ സൈന്യത്തിന്റെ അവകാശവാദം. പതിനാലു റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായും യുക്രൈന്‍ അവകാശപ്പെട്ടു.102 റഷ്യന്‍ ടാങ്കറുകളും എട്ടു ഹെലികോപ്റ്ററുകളും തകര്‍ത്തു. 536 സൈനിക വാഹനങ്ങളാണ് ഇതുവരെ യുക്രൈന്റെ പ്രതിരോധത്തില്‍ റഷ്യയ്ക്കു നഷ്ടമായതെന്നും സൈന്യം പറയുന്നു.അതിനിടെ കരിങ്കടലില്‍ ജപ്പാന്റെ ചരക്കു കപ്പലിനു നേര്‍ക്കു ഷെല്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈന്‍ തീരത്ത് ജാപ്പനീസ് കപ്പല്‍ ആക്രമിക്കപ്പെട്ടതായി ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന ബഹുനില റസിഡന്‍ഷ്യല്‍ അപാര്‍ട്ട്മെന്റിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് യുക്രൈന്‍ വിദേശമന്ത്രി ദിമിത്രോ കുലേബ. റഷ്യക്കാര്‍ യുദ്ധക്കുറ്റവാളികളാണെന്നും ലോകം അവരെ ഒറ്റപ്പെടുത്തണമെന്നും കുലേബ പോസ്റ്റില്‍ പറയുന്നു.ശാന്തവും മനോഹരവുമായ കീവ് ഒരു രാത്രി കൂടി റഷ്യന്‍ ആക്രമണത്തെ അതിജീവിച്ചെന്ന് യുക്രൈന്‍ മന്ത്രി പറഞ്ഞു. റഷ്യന്‍ ആക്രമണത്തില്‍ ഒരു റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് തകര്‍ന്നു. അവര്‍ യുദ്ധക്കുറ്റവാളികളാണ്, അവരെ ഒറ്റപ്പെടുത്തുക, സ്ഥാനപതികളെ പുറത്താക്കുക, അതിന്റെ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുക- പോസ്റ്റില്‍ പറയുന്നു.

യു്രൈകന് സുരക്ഷാ സഹായമായി 600 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ അമേരിക്കന്‍ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു.ആയുധങ്ങള്‍ ഉള്‍പ്പെടെസുരക്ഷാ സാമഗ്രികള്‍ വാങ്ങുന്നതിനും സൈന്യത്തെ നവീകരിക്കുന്നതിനും 350 ദശലക്ഷം ഡോളര്‍ ആണ് അനുവദിച്ചിട്ടുള്ളത്. സഹായം എന്ന നിലയില്‍ 250 ദശലക്ഷം ഡോളര്‍ നല്‍കാനും തീരുമാനമായതായി വൈറ്റ് ഹൗസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News