പതിനാറുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; കേസ് പിന്‍വലിക്കാന്‍ അച്ഛനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തിയ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ പശുമല സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രദേശവാസിയായ ഷിബുവിനെ (43) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് മാസങ്ങള്‍ക്ക് മുന്‍പു നടന്ന സംഭവത്തില്‍ ഒക്ടോബര്‍ 19നാണ് ഇടുക്കി ചൈല്‍ഡ് ലൈന്റെ നിര്‍ദേശപ്രകാരം വണ്ടിപ്പെരിയാര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത ഇയാള്‍ ഇപ്പോള്‍ പീരുമേട് സബ് ജയിലിലാണ്.

എന്നാല്‍ ഇന്നലെ വൈകിട്ട് പശുമല എസ്റ്റേറ്റില്‍ നിയമ ബോധവല്‍ക്കരണ ക്ലാസ് നടത്തിയപ്പോള്‍ ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ സിപിഎം പശുമല ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിളിച്ചുവരുത്തി വെള്ള പേപ്പറില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടതായി പറയുന്നു.

കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട സംഘം ഇതിനു വിസമ്മതിച്ച തന്നെ ആക്രമിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി ഡി സുനില്‍കുമാര്‍ പറഞ്ഞു. അതേസമയം, സിപിഎം നേതാക്കള്‍ ആരോപണം നിഷേധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News