ചെന്നൈ: പ്രതിശ്രുതവരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായികയും മുൻ റേഡിയോ ജോക്കിയുമായ സുചിത്ര. ഗാർഹിക പീഡനം, സാമ്പത്തിക തട്ടിപ്പ്, ചെന്നൈയിലെ തന്റെ വീട് കയ്യേറൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് സുചിത്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉന്നയിച്ചത്. വൈകാരികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടുവെന്നും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗായിക അവകാശപ്പെട്ടു.
നിരവധി ഗാനങ്ങളിലൂടെയും സിനിമാരംഗത്തെ പിടിച്ചുലച്ച ‘സുചി ലീക്ക്സ്’ വിവാദത്തിലൂടെയും പ്രശസ്തയാണ് സുചിത്ര. അയാളെ വർഷങ്ങളായി അറിയാമെന്നും അദ്ദേഹവുമായി വിവാഹനിശ്ചയംവരെ എത്തിയ ബന്ധമാണെന്നും സുചിത്ര പറഞ്ഞു. ഒരു രക്ഷകനെപ്പോലെയാണ് അയാൾ തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അയാൾ തന്നെ വൈകാരികമായി ഉപയോഗിക്കുകയും, സുഹൃത്തുക്കളിൽ നിന്ന് ഒറ്റപ്പെടുത്തുകയും, സുചി ലീക്ക്സ് വിവാദത്തിന് ശേഷമുള്ള തൻ്റെ ദുർബലമായ അവസ്ഥയെ മുതലെടുക്കുകയും ചെയ്തുവെന്നും ഗായിക ആരോപിച്ചു.
തന്നെ ചെന്നൈയിലെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും, തുടർന്ന് ജോലി ലഭിച്ചതിനെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് മുംബൈയിലേക്ക് താമസം മാറിയെന്നും ഗായിക അവകാശപ്പെട്ടു. വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് സൂചന നൽകിക്കൊണ്ടുള്ള പോസ്റ്റ് സുചിത്ര നീക്കംചെയ്തിരുന്നു. എന്നാൽ, തൻ്റെ പുതിയ വീഡിയോയിലാണ് അവർ ആദ്യമായി പേര് പരസ്യമായി പറയുകയും ആരോപിക്കപ്പെടുന്ന പീഡനാരോപണങ്ങൾ വിശദമായി വിവരിക്കുകയും ചെയ്തത്.
“സുചി ലീക്ക്സ് സംഭവത്തിന് ശേഷം, ഇതിലും മോശമായി ഒന്നും സംഭവിക്കാനില്ലെന്ന് ഞാൻ കരുതി. പക്ഷെ അതുണ്ടായി—ഞാൻ പ്രണയത്തിലായി. എനിക്ക് പലതവണ മർദ്ദനമേറ്റു. ഒരു ഡബ്ല്യുഡബ്ല്യുഎഫ് ഗുസ്തിക്കാരനെപ്പോലെ ബൂട്ട്സിട്ട് അയാൾ എന്നെ ചവിട്ടി. ഞാൻ ഒരു മൂലയിലിരുന്ന് കരഞ്ഞ്, മർദിക്കുന്നത് നിർത്താൻ ആവശ്യപ്പെടുമായിരുന്നു. ആദ്യ ഭാര്യ കാരണം അയാൾ തകർന്നുപോയെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ അയാൾ വിവാഹമോചനം നേടിയിട്ടില്ലെന്ന് ഞാൻ പിന്നീട് കണ്ടെത്തി. അയാളുടെ ആദ്യ ഭാര്യ എൻ്റെയടുത്ത് വന്ന്, ഞാനയാളെ തിരിച്ചെടുക്കണമെന്ന് യാചിക്കുകപോലും ചെയ്തു,” സുചിത്ര പറഞ്ഞു.
വ്യക്തിപരമായ ആക്രമണങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് സുചിത്ര തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെ കമന്റുകൾ ഓഫാക്കിയിരിക്കുകയാണ്. “ഞാൻ അയാളെ ശരിക്കും സ്നേഹിച്ചിരുന്നു. അല്ലെങ്കിൽ ഒരു രൂപ പോലും ഞാൻ അയാൾക്ക് കൊടുക്കുമായിരുന്നില്ല. പക്ഷേ ഇപ്പോൾ ഞാൻ കോടതിയെ സമീപിക്കാൻ പോവുകയാണ്. ഓരോ പൈസയും തിരികെ നൽകുന്നത് വരെ ഞാൻ അയാളെ പിന്തുടർന്നുകൊണ്ടേയിരിക്കും.” അവർ വ്യക്തമാക്കി
അനുവാദമില്ലാതെ അയാൾ തൻ്റെ വീടിൻ്റെ വിലാസം ആധാർ കാർഡിൽ ഉപയോഗിച്ചതിൻ്റെ തെളിവാണെന്ന് അവകാശപ്പെട്ട് മറ്റൊരു പോസ്റ്റും സുചിത്ര പങ്കുവെച്ചിട്ടുണ്ട്.


