ലൈംഗിക പീഡനക്കേസിൽ ഗായകൻ ആർ. കെല്ലിയ്ക്ക് 30 വർഷം കഠിന തടവ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഗായകന്‍ ആര്‍. കെല്ലി എന്ന റോബര്‍ട്ട് സില്‍വെസ്റ്റെര്‍ കെല്ലിയ്ക്ക് 30 വര്‍ഷം കഠിന തടവ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കെല്ലി കുറ്റക്കാരനാണെന്ന് കോടതി വധിച്ചത്.

തന്റെ ജനപ്രീതി ഉപയോഗിച്ച് 20 കൊല്ലത്തോളം കെല്ലി സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി ന്യൂയോര്‍ക്കിലെ ഏഴംഗ കോടതി കണ്ടെത്തി. തന്റെ പരിപാടികള്‍ ആസ്വദിക്കാനെത്തിയവരാണ് കെല്ലിയുടെ ഇരകളിലേറെയും. സംഗീതരംഗത്തെ തുടക്കാക്കാരെ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേനയാണ് പലരെയും വലയില്‍ വീഴ്ത്തിയത്. പെണ്‍വാണിഭമടക്കം കെല്ലിക്കെതിരേ ചുമത്തിയിരുന്ന ഒമ്പതു കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു.

സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവയാണ് മറ്റു കുറ്റങ്ങള്‍. ആറാഴ്ചയിലേറെ നീണ്ടുനിന്ന വിചാരണയില്‍ പരാതിക്കാരായ ഒമ്പത് സ്ത്രീകളും രണ്ടു പുരുഷന്മാരും കെല്ലിയുടെ കുറ്റകൃത്യങ്ങള്‍ വിവരിച്ചു.

കെല്ലിയ്ക്ക് കുറഞ്ഞത് 25 വര്‍ഷമെങ്കിലും ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇയാളെ വെറുതെ വിട്ടാല്‍ പൊതുസമൂഹത്തിന് വിപത്താണ്. നാണം കെട്ട, നീചമായ ഒരിക്കലും പൊറുക്കാനാവാത്ത അപരാധമാണ് കെല്ലി ചെയ്തിരിക്കുന്നത്. അതില്‍ അയാള്‍ക്ക് കുറ്റബോധം ലവലേശമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ശിക്ഷ 17 വര്‍ഷമായി കുറക്കണമെന്ന് കെല്ലിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കുറ്റകൃത്യം അതീവ ഗൗരവമുള്ളതാണെന്നും പ്രതി യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്നും ജൂറി നിരീക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News