24.6 C
Kottayam
Saturday, June 6, 2026

‘ഞാൻ ആരുമായും കിടപ്പറ പങ്കിട്ടിട്ടില്ല, സ്ത്രീകൾക്കെതിരെയുള്ള അപവാദം വിറ്റു ജീവസന്താരണം നടത്തുന്ന നികൃഷ്ടജീവി’ ആഞ്ഞടിച്ച് സിന്ധു ജോയ്

Must read

തിരുവനന്തപുരം: ജനശക്തിയുടെ മുൻ നേതാവ് ശക്തിതരൻ ആരോപിച്ച കൈതോല പായ എന്ന കഥയ്ക്ക് മറുപടിയുമായി സിന്ധു ജോയി. രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയും ഭർത്താവും കുടുംബവുമായി ജീവിക്കുകയും ചെയ്തിട്ടും മസാല കഥയിൽ തന്റെ പേര് ചേർത്ത് വ്യാപരിപ്പിക്കുന്നതിനെതിരെയാണ് സിന്ധു ജോയിയുടെ മറുപടി.

കുറിപ്പിൻ്റെ പൂർണ്ണരൂപമിങ്ങനെ:

‘കൈതോലപ്പായ’യുടെ കഥാകാരന്മാരോട്…

കഴിഞ്ഞ മൂന്നു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഓളംതല്ലുന്ന അത്യന്തം അപകീർത്തികരമായ ഒരു പൈങ്കിളി വാർത്തമാനം ഞാൻ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. കാരണമുണ്ട്, അത്തരം വ്യാജവാർത്ത ഫാക്ടറികൾ മറുപടി അർഹിക്കാത്തവിധം ജുഗുപ്സാവഹമാണ്; എനിക്ക് എന്റേതായ ജോലിയും അതിന്റെ ഉത്തരവാദിത്വങ്ങളുമുണ്ട്. ഇത്തരം അമേധ്യവാഹകർക്കായി പാഴാക്കാനുള്ളതല്ല എന്റെ സമയവും ഊർജവും എന്ന ബോധ്യവുമുണ്ട്.
പക്ഷെ, ‘ദേശാഭിമാനി’യിൽ ഏറെനാൾ പ്രവർത്തിച്ച ഒരു സഖാവ് തന്നെ ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ ‘കൈതോലപ്പായ’ കഥയിൽ എനിക്കെതിരെയുമുണ്ടായി ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമർശം. സ്ത്രീകൾക്കെതിരെയുള്ള അപവാദം വിറ്റു ജീവസന്താരണം നടത്തുന്ന മറ്റൊരു നികൃഷ്ടജീവി എന്റെ പേരും പടവും ചേർത്ത് മസാലവ്യാപാരത്തിന് ഇറങ്ങിയപ്പോൾ കണ്ടില്ലെന്ന് നടിക്കാനായില്ല.
ഈ കഥയിൽ ഞാനെങ്ങനെ നായികയായി എന്ന് നോക്കാം. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ 16 വര്ഷം മുൻപ് നടന്ന ഒരു ചടങ്ങിൽ എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ഞാനും പങ്കെടുത്തിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു പരിപാടിയുടെ ഉദ്‌ഘാടകൻ. ചടങ്ങിനുശേഷം സർവകലാശാല യൂണിയൻ ഭാരവാഹികളും എസ് എഫ് ഐ സഖാക്കളും ചേർന്ന ഒരു സംഘം എറണാകുളം പാലാരിവട്ടത്തുള്ള റിനൈസെൻസ് ഹോട്ടലിന്റെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറി. താഴത്തെ നിലയിലെ റെസ്റ്റോറന്റിൽ ഒഴികെ മറ്റൊരിടത്തും ഞങ്ങളിൽ ഒരാൾ പോലും കയറിയില്ല; മുറിയെടുത്തില്ല. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന സഖാക്കളാരും മരിച്ചിട്ടില്ല; ജീവനോടെയുണ്ട്. അവർക്കറിയാം ഈ സത്യങ്ങൾ.
പക്ഷെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഈ നുണക്കഥ കേരള രാഷ്ട്രീയത്തിലെ മലീമസമായ ജഡിലസ്ഥലികളിൽ കാതോടു കാതോരം സഞ്ചരിക്കുന്നുണ്ട്. പിന്നീട് എപ്പോഴോ കഥാപശ്ചാത്തലം തിരുവന്തപുരം മസ്കറ്റ് ഹോട്ടൽ ആക്കി ഇത്തരം ‘സുകൃതികൾ’ മാറ്റി.
ഇക്കിളിക്കഥകളിൽ അഭിരമിക്കുന്ന ഇത്തിരിക്കുഞ്ഞന്മാർക്ക് ഇതൊരു വിരുന്നാണ്; സ്വന്തം അമ്മയെയും മകളേയും പെങ്ങളെയും ചേർത്ത് രതിഭാവന നെയ്യുന്നവരാണ് അവർ.
കഴിഞ്ഞ 11 വർഷമായി കേരളത്തിലെ രാഷ്ട്രീയത്തിൽ ഞാനോ എന്റെ നിഴൽ പോലുമോ ഇല്ല. എന്നിട്ടും എന്റെ പേര് ഈ നുണക്കഥയിൽ വലിച്ചിഴക്കുന്നവർ ഒരു പെണ്ണിന്റെ പേരുകേട്ടാൽ പോലും സായൂജ്യമടയുന്ന മനോരോഗികളാണ്.
ഏറെക്കാലം ഞാൻ പ്രവർത്തിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ എന്നെ അശുദ്ധമാക്കുന്നതൊന്നും ആ പ്രസ്ഥാനത്തിൽ ആരും ചെയ്തിട്ടില്ല. മഹാരാജാസ് കോളേജിൽ ഒരു സാധാരണ എസ്എഫ്ഐ പ്രവർത്തകയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയവളാണ് ഞാൻ. ബക്കറ്റ് പിരിവ് നടത്തിയും സമരം ചെയ്തും തല്ലുകൊണ്ടും ലോക്കപ്പിലും ജയിലിലും കിടന്നും ഗ്രനേഡ് കൊണ്ട് കാൽ തകർന്നും നിരവധി തവണ പോലീസ് മർദനമേറ്റും പൊരുതി ഉയർന്നവളാണ്. ആരുമായും കിടപ്പറ പങ്കിട്ടല്ല ആ പദവികളിൽ ഞാനെത്തിയത്. അത് കേരളത്തിലെ മനസാക്ഷിയുള്ള ഓരോരുത്തർക്കുമറിയാം. ചെറുപ്പത്തിൽ തന്നെ അനാഥയായ എനിക്ക് പാർട്ടി ഒരു തണലായിരുന്നു; സംരക്ഷണമായിരുന്നു. ആ തണലാണ് എന്നെ ഇത്രയൊക്കെ അനുഭവിച്ചിട്ടും ആത്മഹത്യ ചെയ്യാതെ ജീവിച്ചിരിക്കാൻ പ്രാപ്തയാക്കിയത്.
ഇന്നെനിക്ക് ഒരു കുടുംബമുണ്ട്; ഭർത്താവുണ്ട്. സ്വസ്ഥവും ശാന്തവുമായ ഒരു ജീവിതം നയിക്കുന്ന എന്നെ ഇത്തരമൊരു നുണക്കഥയുടെ കയറിൽകെട്ടി ഇക്കിളി വാർത്തകളുടെ എച്ചിൽക്കൂനയിലേക്ക് വലിച്ചിഴക്കുന്നത് ക്രൂരതയാണ്. ഇത്തരം കീടജന്മങ്ങളെ സംഹരിക്കുന്ന അണുനാശിനികളായി നമ്മുടെ പോലീസ്, നിയമ സംവിധാനങ്ങൾ മാറേണ്ടതാണ്. അല്ലെങ്കിൽ, പൊതുജനം ഈ നീചന്മാരെ പെരുവഴിയിൽ കൈകാര്യം ചെയ്തുപോയേക്കാം.
ഇപ്പോഴത്തെ സംസ്ഥാന സർക്കാരിനെ തകർക്കാൻ പ്രവർത്തിക്കുന്ന ‘ദുരാരോപണ മാഫിയ’ എന്നെക്കൂടി അവരുടെ അപവാദ പ്രചരണത്തിനുള്ള ഉൽപ്പന്നമാക്കുകയാണ്! സോറി, നിങ്ങൾക്ക് ആളുതെറ്റിപ്പോയി; ഇത്, സിന്ധു ജോയി ആണ്. എല്ലാം സഹിക്കാനും ക്ഷമിക്കാനും കരഞ്ഞു വീട്ടിനുള്ളിൽ അടച്ചിരിക്കാനും ഇനി എന്നെ കിട്ടില്ല. പണ്ടത്തെ കാലമല്ല ഇത്; പണ്ടത്തെ പെണ്ണുമല്ല ഇന്നത്തെ പെണ്ണ്. പഴയ സിന്ധു ജോയിയുമല്ല ഇത്.
എന്നെ അതിശയിപ്പിക്കുന്നത്, സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഘോരഘോരം പറയുന്ന പലരും സോഷ്യൽ മീഡി യയിലെ ഈ അമേദ്യം ഷെയർ ചെയ്തും കമന്റ് ചെയ്തും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. നിങ്ങൾക്കും അമ്മപെങ്ങന്മാരില്ലേ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല.
യൂട്യൂബ്, ഫേസ്‌ബുക്ക് എന്നിവയിലൂടെ നടക്കുന്ന ഈ ദുഷ്ടപ്രചാരണം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പരിധിയിൽ വരും; Cyber Stalking ആണ് അത്. ഇന്ത്യയിലും വിദേശത്തും സാധ്യമായ എല്ലാ നിയമ സംവിധാനങ്ങളും ഉപയോഗിച്ചും ഇതിനെ നേരിടാനാണ് എന്റെ തീരുമാനം. സോഷ്യൽ മീഡിയയിൽ എൻ്റെ പേര് പരാമർശ വിധേയമാകുന്ന ഏതു പോസ്റ്റും ഫ്ലാഗ് ചെയ്യപ്പെടുന്ന വിധത്തിൽ ഒരു സൈബർ ടീം എന്റെ സഹായത്തിനുണ്ട്.
എനിക്കെതിരെ യൂട്യൂബ്, ഫേസ്‌ബുക്ക് എന്നിവയിലൂടെ നടന്ന വ്യാജ പ്രചാരണത്തിന് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിക്കഴിഞ്ഞു. കേരളത്തിന് അകത്തും പുറത്തും ഇതിനെതിരെ കേസുകൾ ഫയൽ ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
പ്രൊഫൈൽ ലോക്ക് ചെയ്തും വ്യാജ പ്രൊഫൈൽ ചമച്ചും കമന്റ് ഇട്ടും ഷെയർ ചെയ്തും സഹായിക്കുന്ന ‘ചങ്ങാതി’മാരുടെ ഐപി അഡ്രസ് പൊക്കാനും ഏർപ്പാട് ചെയ്തിട്ടുണ്ട്.
ഒരു സ്ത്രീ രാഷ്ട്രീയത്തിൽ ഉയർന്നാൽ അവരൊക്കെ കിടപ്പറ പങ്കിടുന്നവരാണെന്ന ആ തോന്നലിനാണ് ആദ്യം ചികിത്സ വേണ്ടത്. പൊതുരംഗത്ത് പ്രവർത്തിക്കുന്ന ആണിനും പെണ്ണിനും ഒരുമിച്ച് യാത്ര ചെയ്യേണ്ടിവരും; ഭക്ഷണം കഴിക്കേണ്ടിവരും. അതിനെയെല്ലാം ലൈംഗികതയുടെ മഞ്ഞക്കണ്ണടയിലൂടെ കാണുന്നവരോട് ഇനി യാതൊരു അനുഭാവവും പാടില്ല.
എനിക്കുവേണ്ടി മാത്രമല്ല എന്റെ പോരാട്ടം; രാഷ്ട്രീയത്തിന്റെ പൊതുധാരയിലേക്ക് ഇനിയും ഇറങ്ങിവരേണ്ട ഓരോ സഹോദരിമാർക്കും വേണ്ടിക്കൂടിയാണ്. യൂട്യുബിലും ഫേസ്ബുക്കിലും ക്ലിക്കും റീച്ചും കിട്ടാനും അതുവഴി പണപ്പെട്ടി നിറക്കാനുംവേണ്ടി ഏതു പെണ്ണിന്റെയും അടിവസ്ത്രത്തിലെ കറ തിരയുന്ന നികൃഷ്ട ജന്മങ്ങൾക്കുള്ള അന്ത്യശാസനം കൂടിയാണ് ഇത്. രാഷ്ട്രീയ നേതാക്കളുടെ പെണ്മക്കളായി ജനിച്ചുപോയതുകൊണ്ടു മാത്രം അപവാദം നേരിടേണ്ടിവരുന്ന ചില ജീവിതങ്ങൾക്കു വേണ്ടിക്കൂടിയാണ് ഇത്.
ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടമാണ് ഇത്; സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം. ഇനിയുമൊരു സ്ത്രീക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്. നിങ്ങൾ കൂടെയുണ്ടാകണം. ഈ പോരാട്ടത്തിൽ നമുക്ക് ഈ അഭിനവ ഗോലിയാത്തുമാരുടെ നെറ്റിത്തടം തകർക്കണം. കൂട്ടരേ, ഒപ്പമുണ്ടാവുക നിങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week