ഗാസയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍; ഹമാസ് ഭേദഗതികളില്ലാതെ അംഗീകരിച്ചു;തടവിലാക്കിയ ഇസ്രയേലി ബന്ദികളെ രണ്ടുതവണയായി മോചിപ്പിക്കും

ജറുസലേം: ഗാസയിലെ യുദ്ധം രൂക്ഷമായിരിക്കെ ഹമാസ് വെടിനിര്‍ത്തലിനുള്ള പുതിയ കരാര്‍, ഭേദഗതികളില്ലാതെ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കഴിഞ്ഞ 22 മാസത്തിലേറെയായി മേഖലയില്‍ തുടരുന്ന യുദ്ധത്തിന് വിരാമമായേക്കുമെന്നാണ് സൂചന.

മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച പുതിയനിര്‍ദേശം അംഗീകരിച്ചതായി ഹമാസ് തിങ്കളാഴ്ച അറിയിച്ചു. 60 ദിവസ വെടിനിര്‍ത്തലിനും ഹമാസ് തടവിലാക്കിയ 10 ഇസ്രയേലി ബന്ദികളെ രണ്ടുതവണയായി മോചിപ്പിക്കുന്നതിനുമുള്ള നിര്‍ദേശവുമാണിതെന്ന് എഎഫ്പി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാന്‍ ഹമാസ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

ഇക്കാര്യത്തില്‍ പക്ഷേ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഹമാസ് ആയുധങ്ങള്‍വെച്ച് കീഴടങ്ങണമെന്നായിരുന്നു ഇസ്രയേലിന്റെ ആവശ്യം. ഇസ്രയേല്‍ പ്രതിരോധ സേനയുടെ കണക്കനുസരിച്ച്, 2023 ഒക്ടോബറിലെ ആക്രമണത്തില്‍ പിടിക്കപ്പെട്ട 251 ബന്ദികളില്‍ 49 പേര്‍ ഇപ്പോഴും ഗാസയിലാണ്, അതില്‍ 27 പേര്‍ മരിച്ചതായാണ് സൈന്യം പറയുന്നത്.

2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേർക്ക് ഹമാസ് നടത്തിയ ആക്രമണമാണ് യുദ്ധത്തിന് വഴിവെച്ചത്. അന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,219 പേര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. അതേസമയം, ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 62,004-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News