തൃശ്ശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപത്ത് വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായത് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിച്ചതാണെന്നും കണ്ടെത്തി. വിഷുവിനും ഈസ്റ്ററിനും പൊട്ടിച്ചതിന്റെ ബാക്കി പടക്കങ്ങൾ സമീപവാസികളായ കൂട്ടുകാർ ചേർന്ന് പൊട്ടിച്ചതാണെന്നും സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനു യുവാക്കളുടെ പേരിൽ പെറ്റികേസെടുത്ത് വിട്ടയച്ചു.
വീടിനു മുന്നിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച സംഭവം തനിക്ക് നേരേ നടത്തിയ ആക്രമണമായാണ് കാണുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. കശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിൽ പോയശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നും അവർ പറഞ്ഞതോടെ കാര്യം അതിഗൗരവമായി. ഇതോടെ പടക്കം പൊട്ടിച്ചവർ ഭയന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തിയിരുന്നു.
തന്റെ വീടിന് മുന്നിൽ നടന്ന ബോംബ് സ്ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. അയൽവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിത്തെറിയുടെ വിവരം പൊലീസിനെ അറിയിച്ചതെന്നും വിഷയത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നുവെന്നും ശോഭ ആരോപിച്ചു.
ബോംബ് പൊട്ടിയെന്ന് കാണിച്ച് ഞാൻ കേസ് കൊടുത്തിട്ടുണ്ട്. കേസ് അവസാനിപ്പിച്ചതായി പൊലീസ്എനിക്ക് നോട്ടീസ് നൽകുകയോ എന്നെ അറിയിക്കുകയോ ചെയ്തിട്ടില്ല. തൃശ്ശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപ്പടക്കം പോലും ആവില്ലെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രൻ, എസിപിക്ക് തന്നോട് കാലങ്ങളായി ‘പ്രത്യേക സ്നേഹമുണ്ടെന്നും’ പരിഹസിച്ചു.
പൊട്ടിയത് മാലപ്പടക്കമല്ലെന്നും തന്നെ അപായപ്പെടുത്താൻ സംഘം ബൈക്കിൽ എത്തിയത് തന്നെയാണെന്നും ശോഭ ആരോപിച്ചു. വർഷങ്ങളായി ആഘോഷങ്ങളിൽ ഒരു പടക്കം പോലും എന്റെ വീടിന് മുൻപിൽ പൊട്ടിയിട്ടില്ല. മാലപ്പടക്കം ആയിരുന്നെങ്കിൽ അപ്പുറത്തുള്ള ആലിന് സമീപത്ത് പൊട്ടിക്കാമായിരുന്നുവെന്നും ശോഭ പറയുന്നു.

