ഒരു വശത്ത് കല്യാണം മറുവശത്ത് പീഡനം;ഷിയാസിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അന്വേഷണങ്ങള്‍

കൊച്ചി: സിനിമ – ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ കഴിഞ്ഞ ദിവസമാണ് പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. കാസർകോട് ചന്തേര പൊലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ചന്തേര സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32 വയസുകാരിയുടെ പരാതിയില്‍ പറയുന്നത്.

വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി. 

എന്നാല്‍ കഴിഞ്ഞ ദിവസം തന്നെയാണ് ഷിയാസ് കരീമിന്‍റെ വിവാഹ നിശ്ചയവും നടന്നത്. ഷിയാസ് വിവാഹിതനാകുന്നു എന്ന് മുന്‍പ് പറഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായാണ് താരം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. രഹാനയാണ് ഷിയാസിന്റെ പ്രതിശ്രുത വധു. ഡോക്ടറാണ് രഹാന. അനശ്വരമായ ബന്ധത്തിന് തുടക്കം എന്ന് പറഞ്ഞാണ് വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോകളും ഷിയാസ് പങ്കുവച്ചത്.

വിവാഹ നിശ്ചയ പോസ്റ്റിന് അടിയില്‍ നിരവധിപ്പേരാണ് ഇവര്‍ക്ക് ആശംസ നേരുന്നത്. അതേ സമയം ഷിയാസ് പ്രതിയായ കേസിനെക്കുറിച്ചും പലരും ചോദിക്കുന്നുണ്ട്. “കല്യാണം കഴിക്കാം എന്ന് പറഞ്ഞു പീഡിപ്പിച്ചു എന്നു കേസ് കൊടുത്തയാള്‍ക്കെതിരെ എന്താണ് പറയാൻ ഉള്ളത്. നിങ്ങളുടെ നിരപരാധിത്വം തെളിയിക്കണം” എന്നാണ് ഒരാള്‍ എഴുതിയിരിക്കുന്നത്. “ഒരു ഭാഗത്ത്‌ ആശംസ, മറുഭാഗത്ത് ആശങ്ക” എന്നാണ് മറ്റൊരു കമന്‍റ് വന്നിരിക്കുന്നത്. ഷിയാസിനെതിരെയും നിരവധി കമന്‍റുകള്‍ വരുന്നുണ്ട്.

എന്തായാലും പോസ്റ്റിന് അടിയിലോ മറ്റ് പോസ്റ്റുകളിലോ ഷിയാസ് പ്രതികരിച്ചിട്ടില്ല. അതേ സമയം സ്റ്റാറ്റസില്‍ ഒരു കാലത്ത് ഒരു കേസില്‍ ജയിലിലായി പിന്നീട് ഹോളിവുഡിലെ വിലയേറിയ താരമായ റോബര്‍ട്ട് ബ്രൌണി ജൂനിയറിന്‍റെ ഒരു വീഡിയോ ഷിയാസ് പങ്കുവച്ചിട്ടുണ്ട്. നല്ല നാളുകള്‍ വരും എന്നാണ് ഷിയാസ് ഇതിന് നല്‍കിയ തലക്കെട്ട്. ഇത് നേരിട്ടല്ലാതെ പുതിയ പരാതിയെ സൂചിപ്പിക്കുന്നു എന്ന് സംശയിക്കുകയാണ് ഷിയാസിന്‍റെ ആരാധകര്‍. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News