ടെഹ്‌റാന്‍: ഇസ്രയേൽ – യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ, ഹോർമൂസ് കടലിടുക്കിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാൻ കപ്പലുകൾ ചൈനീസ് വിലാസം സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഫിനാൻഷ്യൽ ടൈംസ് (Financial Times) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ആഴ്ചകളിൽ ചുരുങ്ങിയത് പത്ത് കപ്പലുകളെങ്കിലും തങ്ങളുടെ ഡിജിറ്റൽ അടയാളങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ചൈനീസ് കപ്പലെന്ന വ്യാജേന ഹോർമൂസ് കടലിടുക്കിൽ കൂടി യാത്ര തുടരുന്നത് കപ്പൽ വ്യൂഹങ്ങൾക്കിടയിൽ പതിവാകുകയാണ്. ചൈനീസ് കപ്പലുകൾക്ക് ഇറാൻ നിശബ്ദമായ അനുമതി നൽകുന്നു എന്ന വിശ്വാസമാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.
കപ്പലുകളുടെ സ്ഥാനവും വിവരങ്ങളും പങ്കുവെക്കുന്ന ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിലാണ് (AIS) കപ്പലുകൾ മാറ്റം വരുത്തുന്നത്. ‘ചൈനീസ് ഉടമസ്ഥൻ’ (Chinese Owner), ‘എല്ലാ ക്രൂ അംഗങ്ങളും ചൈനക്കാർ’ (All Chinese Crew) തുടങ്ങിയ സന്ദേശങ്ങളാണ് കപ്പലുകൾ പ്രദർശിപ്പിക്കുന്നത്. ‘ഐറൺ മെയ്ഡൻ’ (Iron Maiden) എന്ന കപ്പൽ ഇത്തരത്തിൽ ചൈനീസ് വിലാസം കാണിച്ച് ഹോർമൂസ് കടന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രൂ അംഗങ്ങൾ ചൈനയിൽ നിന്നാണ് കപ്പലിൽ കയറിയതെന്ന് വരുത്തിത്തീർക്കാനും പലരും ശ്രമിക്കുന്നു. ഈ വിദ്യ ഉപയോഗിക്കുന്നത് വഴി ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഒഴിവായിപ്പോകാം എന്നാണ് കപ്പൽ കമ്പനികൾ കരുതുന്നത്.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമൂസ് കടലിടുക്ക്. ഫെബ്രുവരി 28-ന് തുടങ്ങിയ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഇറാൻ ഈ മേഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഹോർമൂസ് കടലിടുക്ക് ഔദ്യോഗികമായി അടച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പറയുമ്പോഴും, കടന്നുപോകുന്ന കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടെ ഈ വഴിയിൽ കൂടിയുള്ള ഗതാഗതം നിലവിൽ അനിശ്ചിതത്വത്തിലാവുകയും ആഗോള എണ്ണ വിപണിയിൽ ആശങ്ക പടരുകയും ചെയ്തു.
സംഘർഷം ആരംഭിച്ചതിനു പിന്നാലെ ഹോർമൂസിൽ കൂടിയുള്ള ഗതാഗതം താറുമാറായ നിലയിലാണ്. ഗൾഫ് മേഖലയിൽ മാത്രം ആയിരത്തോളം കപ്പലുകൾ നിലവിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 25 ബില്യൺ ഡോളർ മൂല്യം വരുന്ന ചരക്കുകൾ ഈ കപ്പലുകളിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സുരക്ഷിതമായി കരയ്ക്കടുപ്പിക്കാൻ കഴിയാത്തതിനാൽ പല കപ്പലുകളും കടലിൽ തന്നെ നങ്കൂരമിട്ടിരിക്കുകയാണ്. യുദ്ധഭീതിയുള്ളതിനാൽ കപ്പൽ ഇൻഷുറൻസ് കമ്പനികൾ പല സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയുമാണ്.
ചില കപ്പലുകൾ തങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണ സാധ്യത കുറയ്ക്കാൻ വേണ്ടി ജിപിഎസ് (GPS) വിവരങ്ങൾ മാറ്റി കാണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ജിപിഎസ് സ്പൂഫിംഗ് (Spoofing) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കപ്പലുകൾ തങ്ങളുടെ യഥാർത്ഥ സ്ഥാനം മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ഇത് കടലിലെ നാവിക ഗതാഗതം കൂടുതൽ അപകടത്തിലാക്കുന്നുണ്ടെങ്കിലും ജീവൻ രക്ഷിക്കാൻ ഇതാണ് ഏക മാർഗ്ഗമെന്ന് കപ്പൽ ജീവനക്കാർ പറയുന്നു. ജിപിഎസ് സിഗ്നലുകൾ തടസ്സപ്പെടുന്നത് വഴി കപ്പലുകൾക്ക് കരയുമായി ബന്ധപ്പെടാൻ പോലും കഴിയാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്.
ചൈനീസ് വിലാസം കാണിക്കുന്നത് ഇറാൻ ഗൗരവമായി കാണുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്. എങ്കിലും തങ്ങളുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ചൈനയെ പിണക്കാതിരിക്കാൻ അത്തരം കപ്പലുകളെ ഇറാൻ വെറുതെ വിടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തുർക്കി ഉടമസ്ഥതയിലുള്ള ചില കപ്പലുകൾ തങ്ങൾ മുസ്ലീം ഉടമസ്ഥതയിലുള്ളതാണെന്ന് സന്ദേശം നൽകിയതും വാർത്തയായിരുന്നു. വിവിധ രാജ്യങ്ങളിലെ കപ്പലുകൾ ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ മതപരവും പ്രാദേശികവുമായ അടയാളങ്ങൾ ഉപയോഗിക്കുന്നുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കൂടുതൽ ഭീതിദമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ കപ്പൽ ഗതാഗതം സ്തംഭിക്കുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും. വിതരണ ശൃംഖലകൾ തടസ്സപ്പെടുന്നതോടെ എണ്ണവില കുതിച്ചുയരാൻ സാധ്യതയുണ്ട്. കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കാൻ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സൈനിക നീക്കങ്ങൾ അവസാനിക്കാതെ മാറ്റമുണ്ടാകില്ല. വരും ദിവസങ്ങളിലും കൂടുതൽ കപ്പലുകൾ ഇത്തരം ‘വേഷംമാറ്റ’ വിദ്യകൾ പരീക്ഷിക്കാൻ സാധ്യതയുണ്ടെന്ന് മാരിടൈം ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
English Summary: Ships navigating the Strait of Hormuz are reportedly disguising themselves as Chinese vessels to evade attacks from Iran following the joint US-Israel strikes. According to a Financial Times report, at least ten ships have altered their Automatic Identification System (AIS) signals to broadcast messages like “Chinese Owner” or “All Chinese Crew.” Since Beijing remains a major trade partner for Tehran, crews hope this tactic will ensure safe passage. With nearly 20% of global oil trade passing through this chokepoint and about 1,000 ships currently stranded in the Gulf, the ongoing maritime crisis is causing significant global energy market disruptions.

