കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായതിന് പിന്നാലെ പരിഹാസ പ്രതികരണവുമായി ഷൈനിന്റെ സഹോദരന്‍ ജോ ജോൺ ചാക്കോ. ഷൈനിനെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്ക് അയച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആ സമയത്ത് താന്‍ വീട്ടിലില്ലായിരുന്നുവെന്നും തന്നെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് അയച്ചിരിക്കുകയായിരുന്നുവെന്നും ജോ ജോൺ മറുപടി നല്‍കി.
കൊച്ചിയിലെ ലഹരി ഇടപാടുകാരന്‍ സജീറുമായി ഷൈന്‍ 20,000 രൂപയുടെ ഇടപാട് നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ഞാന്‍ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണെന്നായിരുന്നു സഹോദരന്റെ മറുപടി. ഷൈനിന് ഇന്ന് ജാമ്യം കിട്ടുമോയെന്ന് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ച ശേഷം താന്‍ ചേട്ടനെ കൊണ്ടുപോകാന്‍ വന്നതാണെന്നും അയാള്‍ പറഞ്ഞു. ഡി അഡിക്ഷന്‍ സെന്ററില്‍ പോകുന്നതിനെന്താ, നിങ്ങളും പോയിട്ടില്ലേയെന്നും അയാള്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കേസില്‍ ഇന്നാണ് (ശനിയാഴ്ച) നടന്‍ ഷൈന്‍ ടോം ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തത്. എന്‍ഡിപിഎസ് ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതല്‍ ഒരുവര്‍ഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നും ഷൈല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോണ്‍ രേഖകള്‍ പരിശോധിച്ചതും നിര്‍ണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിന്റെ വൈദ്യപരിശോധനയും നടത്തി.
രക്തം, മുടി, നഖം എന്നിവയാണ് പരിശോധിച്ചിരിക്കുന്നത്. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്. മൂന്ന് മണിക്കൂര്‍ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈന്‍ നല്‍കിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടന്‍ പറഞ്ഞു.

