ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ല, മെത്താംഫിറ്റമിനാണ് ഉപയോഗിക്കുന്നത്; എക്‌സൈസിന് മൊഴി നൽകി ഷൈൻ ടോം

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. മെത്താംഫിറ്റമിന്‍ ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഷൈന്‍ എക്‌സൈസിനോട് പറഞ്ഞു. ലഹരി വിമുക്തിക്കായി ഷൂട്ട് വരെ മാറ്റി വെച്ച് ഡി അഡിക്ഷന്‍ സെന്ററില്‍ ആണ് താനെന്നും ഷൈന്‍ പറഞ്ഞു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട എക്സൈസ് ചോദ്യം ചെയ്യലിനിടെയാണ് താന്‍ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്ന് ഷൈന്‍ മൊഴി നല്‍കിയത്.

ചോദ്യം ചെയ്യലിനിടെ ഷൈന്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ചോദ്യംചെയ്യലിന് ഹാജരായപ്പോള്‍ തന്നെ ഷൈന്‍ എക്സൈസ് സംഘത്തിനു മുന്നില്‍ നിബന്ധന വെച്ചിരുന്നു. ഒരു മണിക്കൂറിനുളളില്‍ തന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നടന്‍ ആവശ്യപ്പെട്ടത്. താന്‍ ബെംഗളൂരുവിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് ചോദ്യംചെയ്യലിന് ഹാജരായതെന്നും ഉടന്‍ മടങ്ങണമെന്നുമാണ് നടന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

ഷൈന്‍ ടോം ചാക്കോയുമായി പണമിടപാട് ഉണ്ടെന്ന് മോഡല്‍ സൗമ്യ സ്ഥിരീകരിച്ചു. അക്കൗണ്ട് ട്രാന്‍സാക്ഷന്‍ വിവരങ്ങളും എക്‌സൈസിന് ലഭിച്ചു. ആറ് വര്‍ഷമായി ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതിയെ തസ്ലീമയെ അറിയാമെന്നും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുമായി ലഹരി ഇടപാടുകള്‍ ഇല്ലെന്നും സൗമ്യ വ്യക്തമാക്കി. സൗമ്യയുടെ മൊഴി എക്‌സൈസ് വിശ്വാസത്തിലെടുത്തിട്ടില്ല. നിലവില്‍ ചോദ്യം ചെയ്യല്‍ ആറ് മണിക്കൂറായി തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News