കൊച്ചി:പിതാവിന്റെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തിന് പിന്നാലെ മമ്മൂട്ടി തന്നെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നുവെന്ന് നടൻ ഷൈന്‍ ടോം ചാക്കോ. അത്ര പ്രശ്നക്കാരനായ ഒരു കുട്ടി ഒന്നുമല്ലെന്നും ഇനിയും പടങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസുതുറന്നത്.
‘എന്റെ പിന്നാലെ നടന്നു നടന്നു ഡാഡി പോയെന്ന് ഞാൻ മമ്മുക്കയോട് പറഞ്ഞു. ആ ഞാൻ അറിഞ്ഞു എന്ന് മമ്മൂക്ക പറഞ്ഞു. അദ്ദേഹം ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന സമയത്തും മമ്മുക്ക എനിക്ക് എനർജി തന്നു. എടാ നീ അത്ര പ്രശ്നക്കാരനായ ഒരു കുട്ടി ഒന്നുമല്ലെന്ന് മമ്മൂക്ക പറഞ്ഞു. ഇത്തിരി കുറുമ്പുണ്ടെന്നേയുള്ളൂ.
അത് ഒന്ന് മാറ്റിയാൽ മതിയെന്ന് മമ്മൂക്ക പറഞ്ഞു. നമുക്ക് ഇനിയും പടം ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു. വേഗം വാ നമ്മുക്ക് ഒരുപാട് പടങ്ങൾ ചെയ്യാനുള്ളതാണെന്ന് ഞാനും മമ്മൂക്കയോട് പറഞ്ഞു. ഒന്നും ആലോചിച്ച് വിഷമിക്കേണ്ട. നമ്മള്‍ മാറി മുന്നോട്ട് പോവുക, ബാക്കിയെല്ലാം പിന്നാലെ വന്നോളുമെന്നും മമ്മൂക്ക പറഞ്ഞു.
പിഷാരടിയും ചാക്കോച്ചനും കാണാൻ വന്നപ്പോൾ പിഷാരടിയാണ് വിളിച്ചുതന്നത്. ഞാൻ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നുവെന്ന് മമ്മൂക്ക് പറഞ്ഞു. ഞാൻ അപ്പോൾ മൊബൈലൊന്നും ഉപയോഗിക്കാറില്ലായിരുന്നു. നോക്കുമ്പോൾ മമ്മൂക്കയുടെ മെസ്സേജ് കറക്റ്റ് ആയിട്ട് വന്നിട്ടുണ്ട്. നേരത്തെ, കൊക്കേയ്ൻ കേസ് ജയിച്ചപ്പോഴും നമ്മൾ നിരപരാധികളാണെന്ന് വന്നപ്പോഴും മമ്മൂക്കയുടെ മെസേജ് ഉണ്ടായിരുന്നു. ഗോഡ് ബ്ലെസ്സ് യൂ എന്നായിരുന്നു അദ്ദേഹം അയച്ചത്’, ഷൈൻ പറഞ്ഞു.
ജൂൺ ആറിന് രാവിലെ ആറോടെയുണ്ടായ വാഹനാപകടത്തിലാണ് ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോ മരിക്കുന്നത്. ഷൈൻ ടോം ചാക്കോയ്ക്കും അമ്മ മരിയ കാർമലിനും സഹോദരൻ ജോ ജോൺ ചാക്കോയ്ക്കും അന്ന് പരിക്കേറ്റിരുന്നു.

