ഒരുമിച്ച് മുന്നോട്ടുപോകും’; രാഹുലും ഖാർഗെയുമായി കൂടിക്കാഴ്ചനടത്തി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായവ്യത്യാസത്തിലാണെന്ന വാർത്തകൾക്കിടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി. പാർലമെന്റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. രണ്ടുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുവെന്നാണ് വിവരം. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.

പറയാനുള്ളത് രണ്ടുഭാഗത്തും പറഞ്ഞുകഴിഞ്ഞു. ഒരുമിച്ച് മുന്നോട്ടുപോകും. പറയാനുണ്ടായിരുന്നത് മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയിൽ സംസാരിച്ചു. കേരളത്തിൽ പ്രചാരണത്തിനിറങ്ങും, തരൂർ മാധ്യമങ്ങളോടു പറഞ്ഞു.

രാവിലെ 11 മണിയോടെ ലോക്‌സഭയിലെത്തിയ തരൂർ അൽപസമയത്തിനകം സഭയിൽനിന്നിറങ്ങി. കോഴിക്കോട് എംപി എം.കെ. രാഘവനുമായി അദ്ദേഹത്തിന്റെ സീറ്റിലെത്തി അൽപനേരം സംസാരിച്ചശേഷമായിരുന്നു ഇത്. തുടർന്ന് മല്ലികാർജുൻ ഖാർഗെയുടെ മുറിയിലേക്ക് പോയി. അവിടെ രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു. പതിനൊന്നേകാലോടെയാണ് ചർച്ച ആരംഭിച്ചത്.

പ്രവർത്തിക്കാൻ കുറച്ചുകൂടി ഇടം വേണം, അത് കേരളത്തിലായാൽ അത്രയും നല്ലത് എന്ന നിലപാട് തരൂർ കൂടിക്കാഴ്ചയിൽ പങ്കുവെച്ചുവെന്നാണ് വിവരം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News