രാജീവ്‌ ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു, അന്ത്യം ചെന്നൈയിൽ

ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു ശാന്തൻ. കരൾ രോഗത്തിനുള്ള ചികിത്സയിലാണ് ശാന്തനുണ്ടായിരുന്നതെന്നാണ് ആരോഗ്യമന്ത്രി മാ സുബ്രമണ്യൻ വിശദമാക്കിയത്. ശാന്തന് ശ്രീലങ്കയിലേക്ക് പോകാനുള്ള എക്‌സിറ്റ് പെർമിറ്റ്‌ കേന്ദ്രം നൽകിയിരുന്നു.

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിരരാജ. ബുധനാഴ്ച രാവിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തൻ നേരത്തെ ശ്രീലങ്കൻ പ്രസിഡന്റിനോട് സഹായം ആവശ്യപ്പെച്ചിരുന്നു.

2022 മെയ് മാസത്തിലാണ് സുപ്രീം കോടതി ശിക്ഷാ കാലയളവ് പൂർത്തിയാകും മുൻപ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിച്ചത്. ജയിൽ മോചിതനായ ശേഷം ട്രിച്ചിയിലെ സ്പെഷ്യൽ ക്യാംപിലായിരുന്നു ശാന്തൻ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിൽ ചികിത്സാ സഹായം തേടിയെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News